ജ്വലിക്കുന്ന ഓര്‍മയായി ജോബി

ജോബി ആൻഡ്രൂസിന്റെ ഫോട്ടോയുമായി നൗഷാദ്
എ ബി അൻസർ
Published on Mar 01, 2025, 04:45 PM | 1 min read
പത്തനാപുരം : ‘പഠനത്തിൽ മിടുക്കൻ, മാനേജ്മെന്റ് ഹോസ്റ്റലിൽനിന്ന് പഠിക്കുന്ന വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കാത്ത കാലത്തുപോലും ആ പതിനേഴുകാരൻ നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു'.–- ജോബിയുടെ സംസാരവും മുദ്രാവാക്യം വിളിയുമെല്ലാം ഓർത്തെടുക്കുകയാണ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ അക്കാലത്തെ യൂണിറ്റ് സെക്രട്ടറിയായിരുന്ന നൗഷാദ്.
കോഴിക്കോട്ടെ താമരശ്ശേരിയിൽനിന്നാണ് ജോബി ആൻഡ്രൂസ് മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ പഠിക്കാൻ എത്തിയത്. ഹോസ്റ്റലിലായിരുന്നു താമസം. എസ്എഫ്ഐ താമരശ്ശേരി ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി കോളേജിലും സജീവ പ്രവർത്തകനായിരുന്നു. ഏതു ക്യാമ്പയിനുകളിലും മുന്നിൽ ജോബി ഉണ്ടായിരുന്നു. വിദ്യാർഥികളെ എസ്എഫ്ഐയിലേക്ക് എത്തിക്കാൻ മികവുറ്റ പ്രവർത്തനമാണ് നടത്തിയത്.
1992 ജൂലൈ 15ന് എസ്എഫ്ഐ താമരശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയിൽ സംസാരിച്ചുകൊണ്ടിരിക്കവെ എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകർ ജോബിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ കോളേജിലെ സഖാക്കൾ ജോബിയുടെ കോഴിക്കോട്ടെ വീട്ടിൽ പോയതായി നൗഷാദ് പറഞ്ഞു. അവിടെ എത്തിയപ്പോഴാണ് ആ നാട്ടിൽ ഈ സഖാവിനോടുള്ള സ്നേഹവും അടുപ്പവും മനസ്സിലാക്കുന്നത്. ഞങ്ങൾ ജോബിയുടെ കലാലയത്തിൽനിന്ന് വന്നവരാണെന്ന് പറയുമ്പോൾ ജോബിയുടെ അച്ഛൻ ഞങ്ങളെ ചേർത്തുപിടിച്ചത് ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. 1992 കാലഘട്ടത്തിൽ കെഎസ്‌യുവിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇന്ന് എസ്എഫ്ഐ എതിരില്ലാതെയാണ് കോളേജ് യൂണിയൻ ഭരിക്കുന്നത് –- നൗഷാദ് പറഞ്ഞു.








0 comments