ചന്ദ്രനിൽ ഗവേഷണ നിലയം സ്ഥാപിക്കാൻ നാസ; എല്ലാ മാസവും ചാന്ദ്ര ദൗത്യങ്ങൾ

വാഷിങ്ടൺ: അമേരിക്കയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാസ. കേവലം ചന്ദ്രനിൽ പോയി മടങ്ങുക എന്നതിലുപരി അവിടെ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ പുനർനിർവചിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ അത്യാധുനിക ഗവേഷണ നിലയം സ്ഥാപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേത് പോലെ ആറുമാസം കൂടുമ്പോൾ ചാന്ദ്ര നിലയത്തിലേക്ക് മനുഷ്യരെ അയക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനായി സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ റോവറുകളും ലാൻഡറുകളും അയക്കും. 2027 മുതൽ എല്ലാ മാസവും ചന്ദ്രനിലേക്ക് ദൗത്യങ്ങൾ നടത്താനാണ് തീരുമാനം.
ഏകദേശം 20 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്തായ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആവശ്യമായ ഉപകരണങ്ങളും റോവറുകളും പരീക്ഷണാർത്ഥം ചന്ദ്രനിലെത്തിക്കും.
രണ്ടാം ഘട്ടത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് താമസിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും മൂന്നാം ഘട്ടത്തോടെ മനുഷ്യർക്ക് ദീർഘകാലം അവിടെ കഴിയാൻ പാകത്തിലുള്ള സ്ഥിരമായ സംവിധാനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.
2029 ഓടെ നിലയത്തിന്റെ പ്രാഥമിക പ്രവർത്തനം ആരംഭിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ പതാക നാട്ടുകയോ കാൽപ്പാടുകൾ പതിപ്പിക്കുകയോ മാത്രമല്ല, അവിടെ ജീവിക്കുക എന്നതാണ് തങ്ങളുടെ പുതിയ ദൗത്യമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ വ്യക്തമാക്കി.










0 comments