ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഇറ്റാലിയൻ പൗരന്മാർ വിദേശത്തേക്ക് കടന്നു; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ കനത്ത സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. നിർബന്ധിത ഇമിഗ്രേഷൻ പരിശോധന നടത്താതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ മ്യൂണിക്കിലിലേക്ക് കടന്നു. സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് അറിയിച്ചിട്ടുള്ളത്. സെപ്തംബർ നാലിനാണ് സംഭവം. സംഭവ ദിവസം ഇറ്റാലിയൻ പൗരന്മാരായ മൂന്ന് യാത്രക്കാർ പുലർച്ചെ 12.50 ഓടെ അമൃത്സറിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആഭ്യന്തര കണക്റ്റിങ് ഫ്ലൈറ്റിലാണ് ഡൽഹിയിലെത്തിയത്. അമൃത്സറിൽ വെച്ച് ഇവർക്ക് ആഭ്യന്തര ബോർഡിങ് പാസുകൾക്ക് പുറമേ മ്യൂണിക്കിലേക്കുള്ള അന്താരാഷ്ട്ര ബോർഡിങ് പാസുകളും നൽകിയിരുന്നു.
ഡൽഹിയിലെത്തിയ ഇവരെ ആഭ്യന്തര യാത്രക്കാരുടെ വഴിയിൽ നിന്ന് മാറ്റി ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് തിരിച്ചുവിടേണ്ടതായിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ ഹബ് ആൻഡ് സ്പോക്സ് വിധാനത്തിലെ പാളിച്ച കാരണം ഇവരെ നേരിട്ട് 39-ാം നമ്പർ അന്താരാഷ്ട്ര ഗേറ്റിലേക്ക് എത്തിച്ചു. അവിടെ നിന്ന് പുലർച്ചെ 1.45 ഓടെ ലുഫ്താൻസ LH-763 വിമാനത്തിൽ കയറി ഇവർ ഇമിഗ്രേഷൻ പരിശോധനയോ പാസ്‌പോർട്ട് സ്റ്റാമ്പിങ്ങോ കൂടാതെ മ്യൂണിക്കിലേക്ക് പറക്കുകയായിരുന്നു. വിമാനങ്ങൾ പുറപ്പെട്ടതിന് ശേഷം നടത്തിയ മാനുവൽ പരിശോധനയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.









0 comments