സവർക്കറെ പുകഴ്‌ത്തി ക്വിസ്: അധ്യാപകരെ സംരക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ്; നടപടി എങ്ങുമെത്തിയില്ല

സവർക്കറെ പുകഴ്ത്തി ചോദ്യംവന്ന ചോദ്യപേപ്പര്‍ (ഇടത്), വി ഡി സവര്‍ക്കര്‍ (വലത്)

സ്വന്തം ലേഖകൻ
Published on Sep 14, 2026, 08:58 PM | 1 min read
കാസർകോട്: ഹിന്ദുത്വ തീവ്രവാദി വി ഡി സവർക്കറെ പുകഴ്ത്തി പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികൾക്കായി ക്വിസ് തയ്യാറാക്കിയതിൽ കുറ്റക്കാർക്കെതിരായ നടപടി വൈകിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും ഇതുസംബന്ധിച്ച നടപടി എങ്ങുമെത്തിയില്ല. ക്വിസ് ചോദ്യാവലി തയ്യാറാക്കാൻ നേതൃത്വം നല്‍കിയ അധ്യാപകരുടെ മൊഴിയെടുക്കൽ പൂർത്തിയായില്ല.
കുമ്പള ഉപജില്ലയിലെ രണ്ട് അധ്യാപകര്‍ക്കുകൂടി മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടിസ് അയച്ചെന്നാണ് ഒടുവിൽ ലഭിച്ച വിവരം. ഡിഇഒ മുമ്പ് നൽകിയ റിപ്പോർട്ട് ശുഷ്‌കമായിരുന്നു. ചോദ്യാവലി തയ്യാറാക്കാൻ നേതൃത്വം നല്‍കിയ ഗുരുപ്രസാദ് എന്ന അധ്യാപകനെ മുഖംരക്ഷിക്കാനെന്നോണം പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിജിഇ) സസ്പെൻഡ്ചെയ്തിരുന്നു. ഇൗ നടപടി ഹൈക്കോടതി സ്റ്റേചെയ്തു. ഇത് സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പിടിപ്പുകേടായി.
ആഗസ്‌ത് ആറിനായിരുന്നു മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ സാമൂഹ്യ ശാസ്‌ത്ര ക്ലബ് നടത്തിയ ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്‌ത്തിയുള്ള ചോദ്യോത്തരം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്നായിരുന്നു ചോദ്യം. ഇതിനുള്ള ഉത്തരമായാണ് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് രാജ്യത്തെ ഒറ്റിയ സവർക്കറെ ഉത്തരമായി നൽകിയത്. എൽപി വിദ്യാർഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത് ഉൾപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പിലെ കാവിവൽക്കരണത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയർന്നതാണ്. വിഷയത്തിൽ പ്രതികരിക്കാൻപോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.









0 comments