ad
Deshabhimani

ചന്ദ്രനെ വലംവക്കാൻ മനുഷ്യൻ; നാസയുടെ ആർട്ടെമിസ് 2 വിക്ഷേപണം നാളെ

NASA ARTEMIS II

നാസയുടെ ആർട്ടെമിസ് 2 ദൗത്യസംഘം

വെബ് ഡെസ്ക്

Published on Mar 31, 2026, 04:58 PM | 1 min read

വാഷിങ്ടൺ : അരനൂറ്റാണ്ടിനു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ കാണാൻ നാളെ പുറപ്പെടുകയാണ്. കാത്തിരിപ്പുകൾക്കൊടുവിൽ നാസയുടെ ചരിത്രദൗത്യമായ ആർട്ടെമിസ് 2 (Artemis II) കൗണ്ട്ഡൗൺ ആരംഭിച്ചു. ഏപ്രിൽ 1ന് വൈകുന്നേരം 6.30ഓടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.


ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിനും ഈ ദൗത്യം അടിത്തറയാകും. 1960കളിലെയും 70കളിലെയും അപ്പോളോ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രനിൽ വെറുമൊരു പതാക നാട്ടുക എന്നതല്ല ആർട്ടെമിസ് 2ന്റെ ലക്ഷ്യം. ഇതൊരു നിർണായക പരീക്ഷണ ദൗത്യമാണ്. ഈ യാത്രയിൽ യാത്രികർ ചന്ദ്രനിൽ ഇറങ്ങില്ല, പകരം പത്തു ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ അവർ ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും.


നാസയുടെ കുരത്തുറ്റ 'സ്പേസ് ലോഞ്ച് സിസ്റ്റം' (SLS) റോക്കറ്റും 'ഓറിയോൺ' (Orion) പേടകവും സംയുക്തമായി ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരീക്ഷിച്ചു ഉറപ്പുവരുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.


നാല് ബഹിരാകാശയാത്രികരാണ് ആർട്ടെമിസ് 2ന്റെ ഭാ​ഗമാകുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ​ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നീ നാസയുടെ ബഹിരാകാശയാത്രികരും കനേഡിയൻ സ്പേസ് ഏജൻസിയുടെ ബഹിരാകാശയാത്രികനായ ജെറമി ഹാൻസനുമാണ് യാത്രാ സംഘത്തിലുള്ളത്.


1972ൽ അപ്പോളോ 17 ദൗത്യത്തിലാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ പോയത്. അതിനുശേഷം ആദ്യമായാണ് ചന്ദ്രനെ സന്ദർശിക്കാനൊരു സംഘം പോവുന്നത്. ഇതുവരെ സഞ്ചരിച്ചതിൽ വച്ച് ഏറ്റവും ദൂരത്തേക്ക് യാത്ര ചെയ്യുമെന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന പ്രത്യേകത.


നാസയുടെ സെൻഡ് യുവർ നെയിം ടു ദി മൂൺ ക്യാമ്പയിനിലൂടെ ശേഖരിച്ച ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം ആളുകളുടെ പേരുകൾ അടങ്ങിയ ഡിജിറ്റൽ ആർക്കെെവും സംഘം കൊണ്ടുപോവുന്നുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണക്കാരെയും പങ്കാളികളാക്കുക എന്ന നാസയുടെ ലക്ഷ്യത്തിന്റെ ഭാ​ഗമാണിത്. നാസയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിലും നാസ പ്ലസ് പ്ലാറ്റ്ഫോമിലും തത്സമയ സംപ്രേഷണമുണ്ടാകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home