print edition കൗമാര കലാപൂരത്തിന് ഇനി ഏഴുനാൾ

തൃശൂർ
ഏഴുദിവസംകൂടി പിന്നിട്ടാല്‍ തൃശൂരില്‍ കൗമാര കലാപൂരം. 14ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന ഇലഞ്ഞിത്തറ മേളവും അരങ്ങേറും. 64–-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.
രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ‘ഉത്തരവാദിത്വ കലോത്സവം' എന്തെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി വിശദീകരിക്കും. സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരവും അരങ്ങേറും. പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാര്‍ഥികള്‍ എഴുതി സംഗീതം നല്‍കിയ തീം സോങ്ങിന്റെ അവതരണവുമുണ്ടാകും. 25 വേദികളിലായി 249 ഇനങ്ങളിലായാണ് മത്സരം.
സ്വര്‍ണക്കപ്പ് ഘോഷയാത്രയെ 13ന് വൈകിട്ട് 3.30ന് തൃശൂര്‍ ടൗണ്‍ഹാളില്‍ വരവേല്‍ക്കും.
മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
തൃശൂരിൽ 14 മുതല്‍ 18 വരെ നടക്കുന്ന 64–-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് വിദ്യഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രധാനാധ്യാപകർ, പ്രിൻസിപ്പൽമാർ, സ്കൂൾ മാനേജ്‌മെന്റ്, പിടിഎ പ്രതിനിധികൾ, സബ് കമ്മിറ്റി കൺവീനർമാർ, ഓട്ടോ തൊഴിലാളികൾ, ഹോട്ടൽ– റസ്റ്റോറന്റ് ഉടമകൾ, വിദ്യാർഥി- യുവജന സംഘടനകൾ, രാഷ്ട്രീയ പാർടികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. കലോത്സവ വിജയത്തിനായി എല്ലാവരും പിന്തുണ വാഗ്‌ദാനം ചെയ്‌തു.










0 comments