'കുറെ സിനിമകളിൽ നിന്ന് ഒഴിവാക്കി; ഡാൻസ് അറിയില്ലെന്നുപറഞ്ഞ് കളിയാക്കി'- കലോത്സവ വേദിയിൽ മനസ് തുറന്ന് റിയ ഷിബു

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയെ കയ്യിലെടുത്ത് ഡെലുലു. കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ റിയ ഷിബുവിനെ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. "സർവംമായ" എന്ന സിനിമയിലൂടെ പ്രേഷകരുടെ പ്രിയതാരമായി മാറിയ റിയ നിർമാതാവും കൂടിയാണ്. കലോത്സവം എന്നത് കേവലം മത്സരമല്ല, അത് ഒരു വികാരമാണെന്നും പണ്ട് കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും സാധിച്ചില്ലെന്നും റിയ പറഞ്ഞു.
"സർവം മായയിലെ ഡെലുലു എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത കൊണ്ടാണ് എനിക്ക് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കലാവേദിയിൽ നിൽക്കാൻ കഴിഞ്ഞത്. അതിന് സിനിമയുടെ അണിറ പ്രവർത്തകർക്ക് നന്ദി പറയുന്നു. എനിക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അന്നത് ചെയ്യാൻ കഴിഞ്ഞില്ല. ഞാനന്ന് എന്നിൽ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയത്.
അതുകൊണ്ട് എനിക്ക് നിങ്ങളോട് ഒന്നുമാത്രമാണ് പറയാനുള്ളത്, നിങ്ങൾ നിങ്ങളെത്തന്നെ ആദ്യം വിശ്വസിക്കണം. ആത്മവിശ്വാസം കൊണ്ട് മാത്രമേ വിജയത്തിലേക്ക് എത്താൻ കഴിയൂ. കലോത്സവത്തിൽ പങ്കെടുക്കാം എന്ന് ആത്മവിശ്വാസത്തേടെ തീരുമനാമെടുത്തപ്പോൾ തന്നെ നിങ്ങൾ വിജയികളായി. അതാണ് എല്ലാ സമ്മാനങ്ങളേക്കാളും വലിയ പുരസ്കാരം. കലോത്സവത്തിൽ ജയിച്ചാലും പരാജയപ്പെട്ടാലും മുന്നോട്ടുപോവുക.
സർവം മായയ്ക്ക് മുമ്പ് എന്നെ കുറെ സിനിമകളിൽ നിന്ന് ഒഴിവാക്കി, ഡാൻസ് അറിയില്ലെന്നുപറഞ്ഞ് കളിയാക്കി. അന്ന് അതൊക്കെ വിശ്വസിച്ച് പിൻവാങ്ങിയിരുന്നെങ്കിൽ ഇന്ന് 'സർവംമായ'യിലെ ഡെലുലു ആകാൻ കഴിയുമായിരുന്നില്ല, ഇത്രയും ആഘോഷിക്കപ്പെടുമായിരുന്നില്ല. കല എന്നത് നിങ്ങളുടെ ഉള്ളിലുള്ള കഴിവാണ്. വേദയിൽ കയറുമ്പോൾ നിങ്ങളുടെ ഉള്ളിലെ കഴിവുകൾ ലോകത്തിന് കാണിച്ചുകൊടുക്കാനായി ശ്രമിക്കൂ"- കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും റിയ ആശംസകൾ അറിയിച്ചു.










0 comments