റോബോട്ടിക്സിനേക്കാള്‍ ഇഷ്ടം സംഗീതം

തൃശൂര്‍: ശാസ്ത്രമാണോ സംഗീതമാണോ കൂടുതല്‍ ഇഷ്ടം? ചോദ്യം കേശവിനോടാണെങ്കില്‍ മറുപടി സംഗീതം എന്നാണ്. അതുകൊണ്ടാണ് മൂക്കില്‍ അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയ മാറ്റിവച്ച് സംസ്ഥാന ശാസ്ത്രമേളയിലെ എഗ്രേഡുകാരന്‍ ഓടക്കുഴല്‍ മത്സരത്തിനെത്തിയത്. കേശവിന് ശ്വാസതടസ്സവും മൂക്കൊലിപ്പും തുടര്‍ച്ചയായി അനുഭവപ്പെട്ടതോടെ മൂക്കില്‍ വളരുന്ന ദശ നീക്കം ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.
എന്നാല്‍, കലോത്സവം കഴിയട്ടെ എന്നായിരുന്നു ഇടുക്കി മാങ്കടവ് കാര്‍മ്മല്‍ മാതാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരന്‍ കേശവ് കെ രാജേഷിന്റെ തീരുമാനം. സംഗീതത്തോടുള്ള മകന്റെ തീവ്രമായ ഇഷ്ടം മനസ്സിലാക്കിയതോടെ അച്ഛന്‍ രാജേഷും അമ്മ ദിവ്യയും ആ തീരുമാനത്തിനൊപ്പം നിന്നു.
ഇടയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടെങ്കിലും അതുവകവയ്ക്കാതെ കേശവ് ഓടക്കുഴല്‍ വായന തുടര്‍ന്നു. എഗ്രേഡ് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ കുടമാളൂര്‍ ജനാര്‍ദ്ദന്റെ ശിക്ഷണത്തിലാണ് അരങ്ങിലെത്തിയത്. ഇക്കുറി സ്വയം പരിശീലിച്ചു. ശക്തീകൃഷ്ണയുടെ കീഴിലുള്ള ശാസ്ത്രീയ സംഗീത പരിശീലനം ഓടക്കുഴല്‍ വായന എളുപ്പമാക്കി.
സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗമായ കേശവ് റോബോട്ടിക്സ് വിഭാഗത്തിലാണ് ശാസ്ത്രമേളയില്‍ എഗ്രേഡ് നേടിയത്. ഒബ്സറ്റക്കിള്‍ അവോയ്ഡിങ് സെന്‍സറാണ് വികസിപ്പിച്ചത്. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-–ഡിസ്‌ക്) നേതൃത്വത്തിൽ സംഘടിപ്പിച്ച യങ് ഇന്നോവേഷന്‍ പ്രോഗ്രാമായ ശാസ്ത്രപഥം 8.0യിലും കേശവിന്റെ ആശയത്തിന് സ്വീകാര്യത ലഭിച്ചിരുന്നു. അടിമാലിയിലാണ് താമസം.










0 comments