മന്ത്രിമാർക്ക് വൻ സ്റ്റാഫ് നിര; പേഴ്സണൽ സ്റ്റാഫ് ഏഴുന്നൂറ് കടക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഉലഞ്ഞ് സംസ്ഥാന സർക്കാർ കടം വാങ്ങിക്കൂട്ടുമ്പോഴും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം റെക്കോഡിലേക്ക്. ഇതിനോടകം 489 പേഴ്സണൽ സ്റ്റാഫുകളെയാണ് വി ഡി സതീശൻ സർക്കാർ നിയമിച്ചത്. സ്റ്റാഫ് നിയമനം ഏഴുന്നൂറിലേക്ക് കടക്കും.
31 പേരെ നിയമിച്ച മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിൽ. ആരോഗ്യമന്ത്രി കെ മുരളീധരനും പൊതുവിദ്യാഭ്യാസമന്ത്രി എം ഷംസുദ്ദീനും 27 വീതം സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്. ചീഫ് വിപ്പിന് പോലും 16 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുണ്ട്. അധികാരത്തിലെത്തിയാൽ സ്റ്റാഫിന്റെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് വീരവാദം മുഴക്കിയവരാണ് റെക്കോഡ് നിയമനം നടത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 350 മുതൽ 400 വരെ സ്റ്റാഫ് അംഗങ്ങളെയാണ് എൽഡിഎഫ് സർക്കാർ നിയമിച്ചത്.

ഉമ്മൻചാണ്ടി സർക്കാറിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുംകൂടി 612 പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളുണ്ടായിരുന്നു. ഇതേ മാതൃകയിൽ ജംബോ നിയമനത്തിലേക്കാണ് സതീശൻ സർക്കാരും നീങ്ങുന്നത്. പല മന്ത്രിമാരുടെയും സ്റ്റാഫിന്റെ എണ്ണം പകുതി പോലും ആയിട്ടില്ല. മന്ത്രി ടി സിദ്ദിഖിന് നിലവിൽ 12 സ്റ്റാഫ് അംഗങ്ങൾ മാത്രമാണുള്ളത്. ഇത്തരത്തിൽ എല്ലാ മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ നിയമനം പൂർത്തിയാവുന്നതോടെ എണ്ണം എഴുന്നൂറിലേക്ക് ഉയരും.
നിലവില്‍ ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ പ്രത്യേക തസ്തികള്‍ ഉണ്ടാക്കിയാണ് പ്രവര്‍ത്തകരെ നിയമിച്ച് കൂട്ടുന്നത്. എന്നാല്‍ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനങ്ങള്‍ക്ക് സ്റ്റാഫ് നിയമനത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ഇവരെ കൂടി തൃപ്തിപ്പെടുത്താന്‍ നിയമനങ്ങള്‍ നടക്കുന്നതോടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സര്‍വകാല റെക്കോഡിലെത്തും.
നേരത്തെ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെ നിയമിച്ചത് വിവാദമായിരുന്നു. അളിയൻ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ബെന്നി തോമസ് രാജിവെച്ചു. യുഡിഎഫിലെ സജീവ പ്രവർത്തകരെ ഒഴിവാക്കി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണിന്റെയും മന്ത്രി എൻ ഷംസുദ്ദീന്റെയും സ്‌റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളെ നിയമിച്ചതും വിവാദമായിരുന്നു.










0 comments