അന്ന് പേടി; ഇന്ന് ചങ്കാണ് താടി

എച്ച്‌എസ്‌എസ് വിഭാഗം കഥകളി സിംഗിൾ മത്സരത്തിൽ എ ഗ്രേഡ് നേടിയ പാലക്കാട് ഭാരത്‌മാത എച്ച്‌എസ്‌എസിലെ സി അമേയപ്രകാശ് അച്ഛൻ സി പ്രകാശനും അമ്മ മാലിയ്‌ക്കുമൊപ്പം
രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്പലത്തിൽ വച്ച് കഥകളി കണ്ട് പേടിച്ചോടിയ കുട്ടിയാണ് അമേയ. പതിയെ കഥകളിയോട് ചങ്ങാത്തം തുടങ്ങി. അമ്മ മാലിയോട് കഥകളി പഠിക്കാനുള്ള ഇഷ്ടം അറിയിച്ചു. രണ്ടാം ക്ലാസ് മുതലുള്ള കഥകളി പഠനം, കഴിഞ്ഞ മൂന്ന് കലോത്സവങ്ങളിൽ സി അമേയപ്രകാശിന് സമ്മാനിച്ചത് മൂന്ന് എ ഗ്രേഡുകൾ. ഇത്തവണയും പാലക്കാട് ചന്ദ്രനഗറിലെ വീട്ടിലേയ്‌ക്ക് എ ഗ്രേഡുമായാണ് മടക്കം.
അമേയ പ്ലസ് വണ്ണിൽ പഠിക്കുന്ന പാലക്കാട് ഭാരത്‌മാത എച്ച്‌എസ്‌എസിലെ ഇംഗ്ലീഷ് അധ്യാപികയാണ് അമ്മ മാലി. അമ്മയും കഥകളി അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം വെങ്കിട്ടരാമനാണ് ഇരുവരുടെയും ഗുരു. പാലക്കാട് 60 വനിതകൾ കഥകളി അവതരിപ്പിച്ചപ്പോൾ ഇരുവരും പങ്കാളികളായി. ആറ് വയസ്സുള്ളപ്പോൾ അമേയ രണ്ടരമണിക്കൂർ കഥകളി അവതരിപ്പിച്ചു. ഇതിനകം നൂറോളം വേദികളിൽ വേഷം കെട്ടി. മിനുക്ക്, പച്ച, കത്തി, താടി, വെള്ളത്താടി, കരി എന്നീ വിഭാഗങ്ങളിൽ വേഷമിട്ടുണ്ട്. അധ്യാപകൻ സി പ്രകാശനാണ് അച്ഛൻ.










0 comments