എല്ലാം റെഡി: കലോത്സവ ചരിത്രം തിരുത്തിക്കുറിക്കാൻ സിയാ ഫാത്തിമ

തൃശൂർ: 64 വർഷത്തെ കലോത്സവത്തിന് ചരിത്രം ഇന്ന് തിരുത്തികുറിക്കപ്പെടുകയാണ്. ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർഥിനിക്ക് മത്സരിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവി എച്ച്എസ്എസിലെ (VKPKHMMRV HSS) വിദ്യാർഥിയായ സിയ ഫാത്തിമയ്ക്കാണ് ഗുരുതര രോഗാവസ്ഥയിൽ ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിലാണ് സിയ ഫാത്തിമ ഓൺലൈനായി പങ്കെടുക്കുന്നത്.
'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗബാധിതയാണ് സിയ. രോരോഗാവസ്ഥയിൽ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയതിനാൽ തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ അവസരത്തിലാണ് സിയയും പടന്ന സ്കൂളിലെ അധ്യാപകരും സാഹചര്യം മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലെത്തിച്ചത്. ശരീരം കാർന്നുതിന്നുന്ന വേദനയിലും കലോത്സവത്തിൽ പങ്കെടുക്കണമെന്ന സിയയുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സിയയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.










0 comments