നല്ല ഭരണത്തിന്റെ ഏറ്റവും വലിയ ഘടകം സഹാനുഭൂതി; കലോത്സവ വേദിയിൽ മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് വി ഡി സതീശൻ

തൃശൂർ : കലോത്സവ വേദിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുരുതര രോഗാവസ്ഥയിലുള്ള വിദ്യാർഥിനിക്ക് ഓൺലൈനായി കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിനെപ്പറ്റി സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ മന്ത്രിയെ അഭിനന്ദിച്ചത്. സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് ഓൺലൈനായി കലോത്സവത്തിൽ പങ്കെടുക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അനുവാദം നൽകി. മന്ത്രിയെ പ്രത്യേകമായി ആ കാര്യത്തിൽ അഭിനന്ദിക്കുന്നു. കാരണം നല്ല ഭരണം എന്നതിന്റെ ഏറ്റവും വലിയ ഘടകം എന്നത് സഹാനുഭൂതിയാണ്- വി ഡി സതീശൻ പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ. ജനങ്ങൾ ഹൃദയത്തിലേറ്റിയ ഉത്സവമാണ് സംസ്ഥാന സ്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവമാണിത്. ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളാണ് കലോത്സവത്തെപ്പറ്റി ഉള്ളത്. വൈവിധ്യമാർന്ന അനുഭവങ്ങളുണ്ട്. ഓരോ വർഷം കഴിയുംതോറും നമ്മുടെ കലോത്സവം വലിയ ഒരു ഉത്സവമായി, കുട്ടികളുടെ ഹൃദയത്തിൽ ഓർത്തിരിക്കാൻ പറ്റുന്ന, സൂക്ഷിച്ച് വക്കാൻ പറ്റുന്ന ഒരു വലിയ അനുഭവമായി മാറുകയാണ്. കേരളത്തിന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ കരുത്തുള്ളവരാണ് കലോത്സവ വേദിയിലിരിക്കുന്ന കുട്ടികൾ.
കേരളത്തെ മാറ്റി മറിക്കാൻ കരുത്തുള്ള യുവജനങ്ങളാണ് വളർന്നുവരുന്നത്. സ്വപ്നങ്ങളെ യാഥാർഥ്യമാക്കേണ്ടത് കുട്ടികളാണ്. ജനാധിപത്യത്തിൽ സംവാദങ്ങളും ചർച്ചകളും ഉണ്ടാകും. അതിന്റെ അവസാനം ഗുണപരമായ ഒരു മാറ്റം ഉണ്ടാകണം. അത് കേരളത്തിന് പ്രയോജനം ചെയ്യണം. യുവജനോത്സവം നൽകുന്ന കരുത്തും അനുഭവവും സംസ്ഥാനത്തിന് പ്രയോജനമാകണമെന്നും വി ഡി സതീശൻ പറഞ്ഞു.










0 comments