കലയിലെ കാൽപ്പന്തോളം

മൂന്നാർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ മലപുലയ ആട്ടം മത്സരാർഥികൾക്കൊപ്പം ഫുട്‌ബോൾതാരം ഐ എം വിജയൻ. ഫോട്ടോ: എം എ ശിവപ്രസാദ്

ശ്രീരാജ് ഓണക്കൂർ [email protected]
Published on Jan 17, 2026, 10:31 AM | 1 min read
‘എജ്ജാതി സ്‌റ്റെപ്പാണിഷ്‌ടാ, സംഗതി പൊളിച്ചൂട്ടാ’– മൂന്നാർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച മലപുലയ ആട്ടത്തിന് ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയന്റെ കമന്റ്. ചേറൂരിലെ വീട്ടിലെത്തിയാണ് കുട്ടികൾ ഇഷ്ടതാരത്തെ കണ്ടത്. കേരള സ്‌കൂൾ കലോത്സവത്തിൽ എച്ച്‌എസ് വിഭാഗത്തിൽ മത്സരിക്കാനെത്തിയതാണ് മലയപുലയ വിഭാഗത്തിൽപ്പെട്ട പതിനൊന്നംഗ ടീം. ഇതിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആർ രാകേഷും എസ് നീതീഷും ഇടുക്കി ജില്ലാ ഫുട്‌ബോൾ ടീമിൽ കളിച്ചിട്ടുണ്ട്. ഇരുവരുടെയും സൂപ്പർ ഹീറോയാണ് വിജയൻ. രാകേഷ് ഡിഫൻഡറാണെന്നും നിതീഷ് ഫോർവേഡാണെന്നും പറഞ്ഞതോടെ ഇരുവർക്കും സ്‌പെഷ്യൽ ഷേക്ക്‌ഹാൻഡ്.
കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ചെന്നപ്പോൾ വിജയൻ തടഞ്ഞു. "ആരുടെയും കാല് പിടിക്കേണ്ട ആവശ്യമില്ലെ'ന്ന് സ്‌നേഹത്തോടെ ഉപദേശം. എല്ലാവർക്കും ഓൾ ദി ബെസ്‌റ്റ് പറഞ്ഞ് ഒപ്പംനിന്ന് ഫോട്ടോയെടുത്താണ് വിജയൻ കുട്ടികളെ യാത്രയാക്കിയത്.
മറയൂർ സ്വദേശി സി ഗണേശനാണ് ആട്ടം പഠിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ മലപുലയ ഗോത്രത്തിലുള്ളവരുടെ നൃത്തമാണ് ചിക്ക് ആട്ടം എന്നറിയപ്പെടുന്ന മലപുലയ ആട്ടം. മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് നൃത്തം അരങ്ങേറുന്നത്. സംഗീത അധ്യാപിക അഞ്‌ജു കൃഷ്‌ണയ്‌ക്കൊപ്പമാണ് കുട്ടികൾ എത്തിയത്.










0 comments