വീട്ടുജോലിക്കാർക്ക് ശമ്പളം നൽകുന്നതിന് ഡബ്ള്യുപിഎസ് നിർബന്ധമാക്കുന്നു

ദുബായ്: യുഎഇയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിന് ഡബ്ള്യു പി എസ് നിർബന്ധമാക്കുന്നു. മാനവവിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാർഹിക തൊഴിലാളികൾക്കുള്ള വേതന സംരക്ഷണ സംവിധാനമാണ് മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഡബ്ള്യുപിഎസ്. ഇത് യുഎഇ സെൻട്രൽ ബാങ്ക് അംഗീകരിച്ചതും അംഗീകാരം നൽകിയതുമായ ബാങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി വീട്ടുജോലിക്കാർക്ക് വേതനം നൽകാൻ തൊഴിലുടമകളെ സഹായിക്കുന്നു.
ഈ സംവിധാനത്തിലൂടെ വേതനം നൽകിയെന്ന് തെളിയിക്കാൻ തൊഴിലുടമക്ക് സാധിക്കുകയും വേതനകൈമാറ്റം എളുപ്പമാക്കുകയും ചെയ്യുന്നു. കൃത്യമസയത്ത് വേതനവിതരണം നടക്കുന്നുവെന്ന് ഉറപ്പാക്കുവാനും സാധിക്കും.
ഡബ്ള്യു പി എസ് പ്രകാരം തൊഴിലുടമക്ക് രണ്ട് രീതിയിൽ വേതനം നൽകാവുന്നതാണ്. യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകിയ ബാങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെയുള്ള വേതന കൈമാറ്റം. ബാങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് വേതന കൈമാറ്റം.
ഗാർഹിക തൊഴിലാളി നിയമപ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഗാർഹിക തൊഴിലുകളും ഡബ്ള്യുപിഎസിന്റെ പരിധിയിൽ വരും. വീട്ടുജോലിക്കാരി, ആയ, പാചകം ചെയ്യുക, കാവൽ, സ്വകാര്യ ഡ്രൈവർ, ഇടയൻ, ഒട്ടക പരിശീലകൻ, കർഷകൻ, തോട്ടക്കാരൻ, സ്വകാര്യ പരിശീലകൻ, സ്വകാര്യ അധ്യാപകൻ, ഹോം കെയർഗിവർ തുടങ്ങിയ തൊഴിലുകളെല്ലാം ഡബ്ള്യുപിഎസിന് കീഴിൽ വരുന്നതാണ്.










0 comments