പൊതുഗതാഗതം 2024ൽ ദുബായിൽ 74.71 കോടി യാത്രക്കാർ

ദിലീപ് സി എൻ എൻ
Published on Feb 05, 2025, 05:24 PM | 1 min read
ദുബായ്: കഴിഞ്ഞ വർഷം ദുബായിലെ പൊതുഗതാഗത സേവനങ്ങൾ 74.71 കോടി യാത്രക്കാർ ഉപയോഗിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 2023ലെ 70.2 കോടി യാത്രക്കാരെ അപേക്ഷിച്ച് 6.4 ശതമാനം വർധന രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. മെട്രോ, ട്രാം, പൊതു ബസുകൾ, അബ്രാസ്, ഫെറികൾ, ജല ടാക്സികൾ, മറ്റു ടാക്സികൾ തുടങ്ങിയ സേവനങ്ങളാണ് ആളുകൾ ഉപയോഗിച്ചതെന്നും ആർടിഎ അറിയിച്ചു.
ശരാശരി പ്രതിദിന യാത്രക്കാർ 20 ലക്ഷം കവിഞ്ഞു. 2023ൽ ഇത് 19.2 ലക്ഷമായിരുന്നു. കൂടാതെ, ആഡംബര ഗതാഗത സേവനങ്ങൾ (ലിമോസിനുകൾ) 1.90 കോടി പേർ ഉപയോഗിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. പൊതുഗതാഗതം, ടാക്സികൾ എന്നിവയിലൂടെയുള്ള മൊത്തം യാത്രകൾ 2024ൽ 15.3 കോടിയിലെത്തി. ഇതിൽ ടാക്സികൾ 11.5 കോടിയിലധികം യാത്രകൾ നടത്തി. ഒക്ടോബർ, നവംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ യാത്രകൾ നടന്നത്. ഓരോന്നിലും 1.41 കോടി യാത്ര. 2024 നവംബറിൽ ഏകദേശം 6.99 കോടി യാത്രക്കാർ ഉണ്ടായിരുന്നു. തുടർന്ന് ഒക്ടോബറിൽ 6.84 കോടിയും ഡിസംബറിൽ ഏകദേശം 6.8 കോടിയും. ശേഷിക്കുന്ന മാസങ്ങളിലെ യാത്രക്കാർ 5.4 കോടിയ്ക്കും 6.5 കോടിയ്ക്കും ഇടയിലായിരുന്നു.
പൊതുഗതാഗത യാത്രക്കാരുടെ സ്ഥിരമായ വാർഷിക വളർച്ചയിൽ ആർടിഎ ഡയറക്ടർ ബോർഡ് ചെയർമാർ മാത്തർ അൽ തായർ സംതൃപ്തി പ്രകടിപ്പിച്ചു. ‘യൂറോ–- 6’ കാർബൺ പുറന്തള്ളൽ മാനദണ്ഡം പാലിക്കുന്ന ഏകദേശം 1400 ബസിന്റെ ആധുനിക ഫ്ലീറ്റിന്റെ പിന്തുണയോടെ, 2006-ൽ 2095 കിലോമീറ്ററായിരുന്ന ബസ് ശൃംഖല 2024-ൽ 3974 കിലോമീറ്ററായി വികസിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പരമ്പരാഗത അബ്രകൾ, ദുബായ് ഫെറി, ജല ടാക്സികൾ എന്നിവ സംയോജിപ്പിച്ച് ദുബായ് സമഗ്ര സമുദ്ര ഗതാഗത സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










0 comments