തദ്ദേശീയ ചെമ്മീൻ കൃഷിയിൽ കുവൈത്തിന് ചരിത്രനേട്ടം; തദ്ദേശീയ ഉത്പാദനം നാലാം വർഷവും വിപണിയിലെത്തി

കുവൈത്ത് സിറ്റി : തദ്ദേശീയമായി വളർത്തിയ ചെമ്മീൻ ഉത്പാദനത്തിൽ കുവൈത്ത് നാലാം വർഷവും വലിയ വിജയം കൈവരിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (കിസർ) നേതൃത്വത്തിലാണ് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളിലൂടെ ചെമ്മീൻ കൃഷി വിജയകരമായി നടപ്പിലായത്. കബ്ദ് ഗവേഷണ കേന്ദ്രത്തിൽ നടന്ന വാർഷിക വിളവെടുപ്പ് പരിപാടിയിൽ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാനാണ് നേട്ടം പ്രഖ്യാപിച്ചത്.
ഓരോ ചതുരശ്ര മീറ്ററിലും 2 കിലോയിലധികം ഉത്പാദനശേഷി എന്ന തരത്തിലാണ് ഈ വർഷത്തെ കണക്കുകൾ.പദ്ധതിക്ക് നേതൃത്വം നൽകുന്ന കിസർ പരിസ്ഥിതി–ജീവശാസ്ത്ര വിഭാഗം ഗവേഷക ഡോ. ഷിറീൻ അൽ സുബൈയുടെ നേതൃത്വത്തിലാണ് നേട്ടം സാധ്യമായത്. ജലം ആവർത്തിച്ച് ഉപയോഗിക്കാനും ആന്റിബയോട്ടിക്കുകൾ ഒഴിവാക്കാനും കഴിയുന്ന പരിസ്ഥിതി സൗഹൃദ ബയോഫ്ലോക് സാങ്കേതികവിദ്യയാണ് മത്സ്യകൃഷിക്ക് കിസർ ഉപയോഗിച്ചത്. കുവൈത്തിലെ ലവണത കുറഞ്ഞ ജലസ്രോതസ്സുകൾക്ക് യോജിച്ച ശാസ്ത്രീയ സമീപനങ്ങളാണ് ഉത്പാദനക്ഷമ വർധിപ്പിച്ചത്.
പദ്ധതിയുടെ തുടർച്ചയായി കിസർ സർക്കാരിന് സമർപ്പിച്ച പദ്ധതി വടക്കൻ കുവൈത്തിൽ സ്ഥിതിചെയ്യുന്ന ‘ഘദി’ മരുഭൂമിയിലാണ്. 100,000 ചതുരശ്ര മീറ്ററിലായി വികസിപ്പിക്കപ്പെടുന്ന ഫിഷ് ഫാർമിംഗ് ഇക്കണോമിക് കോംപ്ലക്‌സിൽ, വർഷത്തിൽ 1,200 ടൺ ചെമ്മീനും സോബൈറ്റി, ഹമൂർ, ഷാം പോലുള്ള തദ്ദേശീയ മത്സ്യങ്ങളും ഉത്പാദിപ്പിക്കും. മത്സ്യാഹാര ഉത്പാദനവും പ്രോസസ്സ്ഡ് മത്സ്യ ഉത്പന്നങ്ങളുടെയും നിർമാണവും പദ്ധതി ഉൾക്കൊള്ളുന്നുണ്ട്.










0 comments