സർക്കാർ കരാർ ജോലികൾ: സ്വദേശിവൽകരണം ശക്തമാക്കി പിഎഎം

കുവൈത്ത് സിറ്റി : സർക്കാർ കരാറുകളിലെ ജോലികൾ സ്വദേശിവൽകരിക്കുന്നതിന് ശക്തമായ നടപടികളുമായി പൊതുമാനവശേഷി അതോറിറ്റി (പിഎഎം) മുന്നോട്ടുപോകുന്നു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് അതോറിറ്റി സ്വദേശിവൽകരണ നടപടികൾ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കുകയാണെന്ന് പിഎഎം പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ മുസൈനി അറിയിച്ചു.
വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യ മേഖലകൾക്കായുള്ള കരാറുകൾ സ്വദേശിവൽകരിക്കാൻ അതോറിറ്റി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി സംയുക്തമായി പ്രവർത്തിക്കുന്നു. ആരോഗ്യ മന്ത്രാലയവുമായി ചേർന്നുള്ള ആദ്യഘട്ട പദ്ധതി പൂർത്തിയായതായും, പൊതുമരാമത്ത് മന്ത്രാലയത്തിൽ ബോധവത്കരണ പരിപാടികളും അഭിമുഖ നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അൽ മുസൈനി പറഞ്ഞു.തൊഴിൽ വിപണിയിൽ സമതുലിതാവസ്ഥ ഉറപ്പാക്കുന്നതിനായി അപേക്ഷകൾ തരംതിരിച്ച് നടപടികൾ സ്വീകരിക്കുകയാണെന്നും, ദേശീയ തൊഴിൽ നയത്തിന്റെ ഭാഗമായാണ് സ്വദേശിവൽകരണ ശ്രമങ്ങൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വദേശികളെ സർക്കാർ മേഖലയിൽ മാത്രം ആശ്രയിക്കാതെ സ്വകാര്യ മേഖലയിലേക്കും ആകർഷിച്ച് തൊഴിൽ അവസരങ്ങൾ വിപുലീകരിക്കുന്നതാണ് പ്രധാന ലക്ഷ്യം. ബാങ്ക് യൂണിയൻ, സ്വകാര്യ ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ പിഎഎം തൊഴിൽ മേളകൾ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ, ഹോട്ടൽ മേഖലകളിൽ സ്വദേശിവൽകരണം ഊർജിതമാക്കുന്നതിനായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്ന് പിഎഎം അറിയിച്ചു. നിർദ്ദിഷ്ട ക്വാട്ടയ്ക്ക് മുകളിൽ വരെ സ്വദേശികളെ നിയമിച്ച ചില സ്ഥാപനങ്ങൾ 40 ശതമാനത്തിലധികം സ്വദേശികൾക്ക് ജോലി നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.










0 comments