20 ലക്ഷം ദിർഹത്തിന്റെ വെള്ളിക്കട്ടികളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; മണിക്കൂറുകൾക്കകം കണ്ടെത്തി നൽകി ദുബായ് പൊലീസ്

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഏകദേശം 20 ലക്ഷം ദിർഹം (ഏകദേശം നാലരക്കോടിയോളം ഇന്ത്യൻ രൂപ) വിലവരുന്ന വെള്ളിക്കട്ടികളടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ട ഏഷ്യൻ യാത്രക്കാരന് മണിക്കൂറുകൾക്കകം ബാഗ് തിരികെ നൽകി ദുബായ് പൊലീസ്. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ വെച്ചായിരുന്നു സുരക്ഷാ വിഭാഗത്തിന്റെ നിർണ്ണായക ഇടപെടൽ.
ടെർമിനൽ ഒന്നിലെ പുറപ്പെടൽ ഹാളിൽ പതിവ് സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടെയാണ് കറുത്ത നിറത്തിലുള്ള തന്റെ ഹാൻഡ് ബാഗ് നഷ്ടപ്പെട്ട വിവരം യാത്രക്കാരൻ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിമാനത്താവള സുരക്ഷാ വിഭാഗം ഡയറക്ടർ കേണൽ അബ്ദുല്ല ഫൈസൽ അൽ ദോസരിയുടെ നേതൃത്വത്തിൽ ഉടൻ തന്നെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
വിമാനത്താവളത്തിലെ ഓപ്പറേഷൻസ് റൂമിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യാത്രക്കാരന്റെ സഞ്ചാരപാത ഉദ്യോഗസ്ഥർ കൃത്യമായി കണ്ടെത്തി. തുടർന്ന് വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക തിരച്ചിൽ സംഘത്തെ നിയോഗിച്ചാണ് ബാഗ് കണ്ടെടുത്തത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് അതിൽ 20 ലക്ഷം ദിർഹം മൂല്യമുള്ള വെള്ളിക്കട്ടികളാണെന്ന് വ്യക്തമായത്. തുടർന്ന് യാത്രക്കാരന്റെ ഉടമസ്ഥാവകാശ രേഖകളും മറ്റ് നിയമപരമായ കാര്യങ്ങളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ബാഗ് കൈമാറി. വിമാനത്താവള അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടലിനും പ്രൊഫഷണൽ സേവനത്തിനും യാത്രക്കാരൻ ദുബായ് പൊലീസിന് നന്ദി അറിയിച്ചു.










0 comments