ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ യുഎഇ ഒന്നാമത്

ഷാർജ: തുടർച്ചയായ ഏഴാം വർഷവും ആഗോള പാസ്പോർട്ട് റാങ്കിങ്ങിൽ യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആർട്ടൺ ക്യാപ്പിറ്റൽ പുറത്തിറക്കിയ 2025ലെ പാസ്പോർട്ട് സൂചികയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവേശന നിയമങ്ങൾ കർശനമാക്കിയതിനാൽ ആഗോളതലത്തിൽ സഞ്ചാര സ്വാതന്ത്ര്യം കുറയുന്ന സാഹചര്യത്തിലും യുഎഇ പാസ്പോർട്ട് ഉയർന്ന നിലയിൽ തുടരുകയാണ്.
ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ വൻ മുന്നേറ്റം നടത്തി. 175 മൊബിലിറ്റി സ്കോറുമായി സിംഗപ്പൂർ മുപ്പതാം സ്ഥാനത്തിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 174 സ്കോറുമായി മലേഷ്യ 41ൽ നിന്ന് പതിനേഴാം സ്ഥാനത്ത് എത്തി. ജപ്പാനും ദക്ഷിണ കൊറിയയും മികച്ച നിലവാരം പുലർത്തി. സ്പെയിൻ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ മുൻനിരയിൽ ഉണ്ടെങ്കിലും കർശനമായ അതിർത്തി നിയന്ത്രണങ്ങൾ കാരണം റാങ്കിങ്ങിൽ കുറവ് അനുഭവപ്പെട്ടു.
ബ്രിട്ടൻ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോട്ടുകൾ റാങ്കിങ്ങിൽ ഏറെ താഴേക്ക് പോയി. ബ്രിട്ടൻ 39 ആം സ്ഥാനത്തേക്കും അമേരിക്ക 41ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കാനഡ നാല്പതാം സ്ഥാനത്താണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ രാജ്യങ്ങൾ വ്യാപകമാക്കുന്നത് യാത്രാസ്വാതന്ത്ര്യത്തെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.











0 comments