പശ്ചിമേഷ്യൻ പാരാലിമ്പിക് ഗെയിംസ് മസ്‌കത്തിൽ തുടങ്ങി

മസ്‌കത്ത്: പശ്ചിമേഷ്യൻ പാരാലിമ്പിക് ഗെയിംസിന്റെ അഞ്ചാം പതിപ്പിന് മസ്‌കത്ത് ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ തുടക്കം. യമൻ, പലസ്തീൻ, സിറിയ, ഇറാഖ്, ജോർദാൻ, ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ, ഖത്തർ, ലബനൻ, ഒമാൻ എന്നീ 11 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 612 അത്‌ലറ്റുകൾ ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
അത്‌ലറ്റിക്സ് മത്സരങ്ങൾ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിലെ അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തിൽ നടക്കും. വീൽചെയർ ബാസ്‌ക്കറ്റ്‌ബോൾ മത്സരങ്ങൾ കോംപ്ലക്‌സിന്റെ ബാസ്‌ക്കറ്റ്‌ബോൾ ഹാളിലാണ്. ഗോൾബോൾ മത്സരങ്ങൾ അൽ അമൽ സ്‌പോർട്‌സ് ക്ലബ് ഹാളിലും നീന്തൽ മത്സരങ്ങൾ കോംപ്ലക്‌സിന്റെ നീന്തൽക്കുളത്തിലും നടക്കും. കോംപ്ലക്‌സിനുള്ളിലെ പ്രധാന ഹാളിലാണ് ബാഡ്മിന്റൺ മത്സരങ്ങൾ. പരിശീലന ഹാൾ ഒന്നി-ൽ ടേബിൾ ടെന്നീസും രണ്ടി-ൽ ഭാരോദ്വഹനവും നടക്കും.
മാനവിക സന്ദേശം പകർന്ന് ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാധിയായി സ്പോർട്സിനെ പരിഗണിക്കുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പ്രദർശിപ്പിക്കുന്നതെന്ന് ഒമാൻ പാരാലിമ്പിക് കമ്മിറ്റി ചെയർമാനും ഗെയിംസ് ഡയറക്ടറുമായ ഡോ. മൻസൂർ ബിൻ സുൽത്താൻ അൽ തൗഖി പറഞ്ഞു. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് സംഘടാനം. ഒമ്പത് പാരാലിമ്പിക് കായികയിനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നായിരിക്കും അഞ്ചാം പതിപ്പെന്ന് പശ്ചിമേഷ്യൻ പാരാലിമ്പിക് ഫെഡറേഷന്റെ പ്രസിഡന്റ് ഡോ. അബ്ദുൾ റസാഖ് അഹമ്മദ് ബാനി റാഷിദ് പറഞ്ഞു. അത്‌ലറ്റ് സാറ ബിൻത് ഇബ്രാഹിം അത്‌ലറ്റുകളുടെ പ്രതിജ്ഞയും അമ്മാർ ബിൻ അലി അൽ -ഹമ്മദി റഫറിമാരുടെ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വിദേശമന്ത്രാലയം രാഷ്ട്രീയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ- ഹാർത്തി, വിശിഷ്ട വ്യക്തികൾ, കായിക പ്രതിനിധി തലവൻമാർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.










0 comments