തൊഴിലില്ലായ്മ നിരക്ക് 0.1; ഖത്തർ സമ്പൂർണ തൊഴിൽ സുരക്ഷയിലേക്ക്

എ ഐ പ്രതീകാത്മക ചിത്രം
ദോഹ: സമ്പൂർണ തൊഴിൽ സുരക്ഷയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഖത്തർ. ദേശീയ ആസൂത്രണ സമിതി പുറത്തുവിട്ട പുതിയ കണക്കുകളനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാനമായി കുറഞ്ഞു. ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള രാജ്യമെന്ന പദവി ഖത്തർ സ്വന്തമാക്കിയതായും സമിതി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷമായി ഖത്തർ ഈ നേട്ടം തുടർച്ചയായി നിലനിർത്തുന്നുവെന്നത് ശ്രദ്ധേയമാണ്. എണ്ണ, വാതകം മേഖലയെ മാത്രം ആശ്രയിക്കാതെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വൈവിധ്യവൽക്കരിച്ചതാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണം. വൻകിട നിർമാണ പദ്ധതികൾക്കൊപ്പം സേവന-, സാങ്കേതിക മേഖലകളിലും കൈവരിച്ച മുന്നേറ്റം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകമായി. തൊഴിൽ രംഗത്തെ ലിംഗവിവേചനം ഇല്ലാതാക്കുന്നതിലും വലിയ മുന്നേറ്റമാണ് നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ജൂണിലെ കണക്കുകൾ പ്രകാരം, സ്വദേശി പുരുഷന്മാരുടെ തൊഴിൽ നിരക്ക് 99.7 ശതമാനംമുതൽ 99.9 ശതമാനംവരെയാണ്. സ്വദേശി സ്ത്രീകളുടെ തൊഴിൽ നിരക്ക് 99.2 ശതമാനംമുതൽ 99.7 ശതമാനംവരെയുമാണ്. വികസിത രാജ്യങ്ങളിൽപോലും അപൂർവമായി മാത്രം കാണുന്ന സ്ത്രീ-പുരുഷ സമത്വമാണ് ഖത്തറിലെ തൊഴിൽ വിപണിയിൽ ദൃശ്യമാകുന്നത്.
രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ നട്ടെല്ലായ പ്രവാസി സമൂഹത്തിനിടയിലും തൊഴിൽ നിരക്ക് 99.9 ശതമാനമാണ്. പ്രവാസികൾക്കിടയിലും സ്ത്രീ-പുരുഷ വേർതിരിവില്ലാതെ തൊഴിൽ ഉറപ്പാക്കാൻ ഖത്തറിന് സാധിക്കുന്നുണ്ട്. ഏതൊരു വലിയ തൊഴിൽ സേനയെയും ഉൾക്കൊള്ളാനും അവർക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാനുമുള്ള ഖത്തറിന്റെ സാമ്പത്തിക ഭദ്രതയാണിതെന്നും റിപ്പോർട്ടിലുണ്ട്.









0 comments