കരിപ്പൂരിൽ മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; വലഞ്ഞ് യാത്രക്കാർ

കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിനെ തുടർന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിലായി. കരിപ്പൂരിൽനിന്ന് ഫുജൈറയിലേക്കുള്ള സ്പൈസ്ജറ്റ് വിമാനമാണ് റദ്ദാക്കിയത്. മണിക്കൂറുകളോളം വിമാനം കാത്തിരുന്ന് അക്ഷമരായ യാത്രക്കാർ വിമാന കമ്പനി കൗണ്ടർ ഉപരോധിച്ചു. ടെർമിനലിനകത്തും പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രി 8ന് ഫുജൈറയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. പിന്നീട് വെള്ളി വൈകുന്നേരം നാല് മണിയിലേക്ക് സർവീസ് റീഷെഡ്യൂൾ ചെയ്തു. യാത്രക്കാർക്ക് ബോർഡിങ്ങ് പാസ് നൽകിയ ശേഷമാണ് അനിശ്ചിതത്ത്വത്തിലായത്. 180 യാത്രക്കാരാണ് വിമാനത്തിൽ പോകാനുണ്ടായിരുന്നത്. വിമാനം മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർക്ക് കൃത്യമായി വിവരങ്ങൾ നൽകാനോ പകരം സംവിധാനം ഒരുക്കാനോ അധികൃതർക്കായില്ല.
വിമാനത്തിൽ പോകേണ്ട യാത്രക്കാരെ 24 മണിക്കൂറിന് ശേഷം വെള്ളിയാഴ്ച ഫുജൈറയിലേക്ക് കൊണ്ട് പോയി. സാങ്കേതിക തകരാണ് വിമാനം വൈകാൻ കാരണമായതെന്ന് വിമാന കമ്പനി അധികൃതർ പറയുന്നു. എന്നാൽ സാമ്പത്തിക ബാധ്യതയെ തുടർന് വിമാനത്തിന് ഇന്ധനം നൽകാൻ വിതരണ കമ്പനികൾ തയ്യാറാകാതിരുന്നതാണ് വിമാനം മുടങ്ങാൻ കാരണമായതെന് സൂചനയുണ്ട്.









0 comments