വെളിപ്പെടുത്തലുമായി യുഎഇ സൈബർ രക്ഷാസമിതി;ഭീകരസ്വഭാവമുള്ള സൈബർ ആക്രമണങ്ങൾ തടഞ്ഞു

ദുബായ്: രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരസ്വഭാവമുള്ള സംഘടിത സൈബർ ആക്രമണങ്ങൾ വിജയകരമായി ചെറുത്തതായി യുഎഇ സൈബർ രക്ഷാസമിതി. രാജ്യത്തെ അസ്ഥിരപ്പെടുത്താനും അനിവാര്യ സേവനങ്ങളെ തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമങ്ങളെന്നും അധികൃതർ വ്യക്തമാക്കി.
നെറ്റ്‌വർക്ക് സംവിധാനം തകർക്കാനുള്ള ശ്രമങ്ങൾ, റാൻസംവെയർ വിന്യസിക്കൽ, ദേശീയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട ഫിഷിങ് പ്രചാരണങ്ങൾ എന്നിവ ആക്രമണങ്ങളിൽ ഉൾപ്പെട്ടു. പ്രതിരോധ സംവിധാനങ്ങൾ 24 മണിക്കൂറും ഉയർന്ന ജാഗ്രതയോടെ പ്രവർത്തിച്ചതിലൂടെ ആക്രമണം നേരത്തേ കണ്ടെത്താനായി. സേവനദാതാക്കളും ദേശീയ -അന്തർദേശീയ ഏജൻസികളും പ്രത്യേക വിദഗ്ധ സംഘങ്ങളും ചേർന്നുള്ള ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഭീഷണി ചെറുക്കാൻ സഹായിച്ച രക്ഷാസമിതി വ്യക്തമാക്കി.
പൗരന്മാരുടെ സുരക്ഷ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, നിർണായക സേവനങ്ങളുടെ തുടർച്ച എന്നിവയ്ക്കാണ് മുൻഗണന. രാജ്യത്തിന്റെ ഡിജിറ്റൽ പരിസരം സംരക്ഷിക്കാൻ അടിസ്ഥാനസൗകര്യങ്ങളെയും സിവിൽ സേവനങ്ങളെയും ലക്ഷ്യമിട്ടുള്ള ഏത് ആക്രമണവും ശക്തമായി ചെറുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









0 comments