യുഎഇയെ പ്രശംസിച്ച് അറബ് പാർലമെന്റ്

ഷാർജ : ഗാസാ മുനമ്പിലെ പ്രതിസന്ധിഘട്ടത്തിൽ പലസ്‌തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ യുഎഇ വഹിക്കുന്ന മാനുഷിക പങ്കിനെ പ്രശംസിച്ച് അറബ് പാർലമെന്റ്. കപ്പൽ, ട്രക്ക് എന്നിവയിലൂടെ സഹായമെത്തിക്കൽ, കരമാർഗം പ്രവേശിക്കാൻ കഴിയാത്ത പ്രദേശങ്ങളിലേക്ക് എയർ ഡ്രോപ്പ് സഹായം എന്നിങ്ങനെ യുഎഇ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് അൽ യമാഹി പറഞ്ഞു.
7166 ടണ്ണിലധികം മാനുഷിക സഹായം വഹിച്ച് യുഎഇയുടെ എട്ടാമത്തെ സഹായ കപ്പലായ ഖലീഫ അൽ അരീഷ് തുറമുഖത്ത് രണ്ടുദിവസം മുമ്പാണ് എത്തിയത്. ഓപ്പറേഷൻ ചിവൽറസ് നൈറ്റ് മുഖേന യുഎഇ 80,000 ടണ്ണിലധികം സഹായമാണ് ഗാസയിൽ എത്തിച്ചത്. മുനമ്പിൽ ഒരു ഫീൽഡ് ആശുപത്രിയും അൽ അരിഷ് തീരത്ത് ഒരു ഒഴുകുന്ന ആശുപത്രിയും സ്ഥാപിച്ച് മെഡിക്കൽ രംഗത്തും യുഎഇ പിന്തുണയ്‌ക്കുന്നു. ആവശ്യക്കാർക്ക് മാനുഷിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയും ഈജിപ്തും തമ്മിലുള്ള തുടർച്ചയായ ഏകോപനം അങ്ങേയറ്റം മാതൃകാപരമാണെന്നും മുഹമ്മദ് അൽ യമാഹി പറഞ്ഞു.










0 comments