ചിന്നാർ പാതയിൽ ഒറ്റകൊമ്പൻ; തുമ്പികൈ അകലത്തിൽ നിന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊമ്പന്‍ യുവാവിന് നേരെ പാഞ്ഞടുക്കുന്നു (Photo: Screengrab)
മറയൂർ: ചിന്നാർ പാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നു കിലോമീറ്റർ ദൂരം ഒരു ചെറിയവളവ് പോലുമില്ലാത്ത നേർപാതയിലാണ് തമിഴ്നാട് സ്വദേശിയായ യുവാവ് ആനയുടെ മുന്നിൽപ്പെട്ടത്. രണ്ട് തവണയാണ് യുവാവ് ആനയുടെ തുമ്പി കൈ അകലത്തിൽ നിന്നും വഴുതിമാറിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിരിക്കൊമ്പൻ എന്നറിയപ്പെട്ട ആനയാണ് ബുധനാഴ്ച രാവിലെയോടെ ചിന്നാർ എസ് വളവിനും പൊങ്കനോട പാലത്തിനുമിടയിൽ നിലയുറപ്പിച്ചത്. പാതയ്ക്കരികിൽ നിലയുറപ്പിച്ചു നിന്നിരുന്ന വിരിക്കൊമ്പനെ കണ്ട് വാഹനങ്ങൾ ഇരുവശങ്ങളിലും നിർത്തിയിട്ടിരിക്കുകയായിരുന്നു.
ഈ സമയം, പാതയ്ക്കരികിലൂടെ നടന്നുവരികയായിരുന്നു ഒറ്റയാൻ. ബൈക്ക് യാത്രികൻ ഒറ്റയാനെ കടന്നുപോകുവാൻ ശ്രമിക്കവെ പ്രകോപിതനായ ആന യുവാവിന് നേരെ തിരിയുകയായിരുന്നു. ആന നേരെ വരുന്നത് കണ്ട യുവാവ് റോഡ് വിട്ട് ബൈക്ക് താഴേക്ക് ഓടിച്ചുരക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് മറിഞ്ഞെങ്കിലും ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടാൻ ആന ശ്രമം നടത്തിയെങ്കിലും യുവാവ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറുകയായിരുന്നു. കൊമ്പൻ അകലെ മാറിയശേഷമാണ് മറ്റുള്ളവരുടെ സഹായത്തോടെ ബൈക്ക് എടുത്ത് യുവാവ് യാത്ര തുടർന്നത്.









0 comments