ഒമാനിലെ വേനൽച്ചൂട്; ഗ്യാസ് സിലിണ്ടർ ഉപയോഗത്തിൽ ജാഗ്രതവേണം

മസ്‌കത്ത് : ഒമാനിൽ താപനില 50 ഡിഗ്രിയോട് അടുക്കുന്ന സാഹചര്യത്തിൽ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി അധികൃതർ. അശ്രദ്ധയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഗുരുതര തീപിടിത്തത്തിനും സ്‌ഫോടനങ്ങൾക്കും കാരണമാകാമെന്നും മുന്നറിയിപ്പിലുണ്ട്.
സിലിണ്ടറുകൾ എല്ലായ്‌പ്പോഴും നേരെ സൂക്ഷിക്കണമെന്നും തണലും വായുസഞ്ചാരവുമുള്ള സ്ഥലങ്ങളിൽ വയ്‌ക്കണമെന്നും അധികൃതർ നിർദേശിച്ചു. ഹോസുകൾ, റെഗുലേറ്റർ, കണക്ഷൻ എന്നിവ വേനൽക്കാലത്ത് പതിവായി പരിശോധിക്കണം. ഗ്യാസ് ചോർച്ച സംശയിക്കുന്ന സാഹചര്യത്തിൽ സിലിണ്ടറിന്റെ വാൽവ് ഉടൻ അടയ-്‌ക്കുകയും വാതിലുകളും ജനലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം.
ചെറിയൊരു സ്‌പാർക്കുപോലും ഗ്യാസിന് തീപിടിക്കാൻ കാരണമായേക്കാം. പതിവ് അറ്റകുറ്റപ്പണി, സുരക്ഷാനിർദേശം കർശനമായി പാലിക്കൽ, ഗ്യാസ് ചോർച്ച ഉടൻ റിപ്പോർട്ട് ചെയ്യൽ എന്നിവയിലൂടെ പല അപകടങ്ങളും ഒഴിവാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഗ്യാസ് ചോർച്ച, തകരാറുള്ള ഉപകരണങ്ങൾ, സുരക്ഷിതമല്ലാത്ത സംഭരണം എന്നിവമൂലം വലിയ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം ആദ്യം റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് കേന്ദ്രത്തിന്റെ കണക്കുപ്രകാരം 2024ൽ ഒമാനിൽ 4955 തീപിടിത്തം റിപ്പോർട്ട് ചെയ്‌തിരുന്നു. 2023–4622, 2022–4186 അപകടം ആയിരുന്നു. കഴിഞ്ഞ വർഷംമാത്രം 1530 വീട്ടിൽ തീപിടിത്തം റിപ്പോർട്ട് ചെയ-്‌തു. പാർപ്പിട കെട്ടിടങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.










0 comments