അനുമതിയില്ലാതെ ഡ്രോൺ ചിത്രീകരണം: കുവൈത്തിൽ ആറുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരണം നടത്തിയ ആറുപേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ മുന്നറിയിപ്പുകളും നിലവിലുള്ള നിയമങ്ങളും അവഗണിച്ചാണ് ഇവർ ഡ്രോൺ പ്രവർത്തിപ്പിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ജനറൽ നാസർ ബൗസ്‌ലൈബ് ആണ് ഇക്കാര്യം അറിയിച്ചത്.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിലവിലെ സാഹചര്യത്തിൽ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിരോധ നടപടികൾക്കിടെ വീണ അവശിഷ്ടങ്ങളെ തുടർന്നുണ്ടായ 12 സംഭവങ്ങളിൽ ബോംബ് നിർവീര്യപ്പെടുത്തൽ സംഘങ്ങൾ ഇടപെട്ടു. ഇതോടെ ആകെ സംഭവങ്ങളുടെ എണ്ണം 484 ആയി ഉയർന്നു. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനായി പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.









0 comments