സേവനം സമ്പൂർണമായും ഡിജിറ്റലാക്കി; സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇനി 2 മണിക്കൂർ

ദുബായ് : സർട്ടിഫിക്കറ്റുകളുടെയും മറ്റ് വിദ്യാഭ്യാസ രേഖകളുടെയും അറ്റസ്റ്റേഷൻ നടപടികൾ സമ്പൂർണമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയതായി യുഎഇ വിദേശമന്ത്രാലയം. ഔദ്യോഗിക പ്രവൃത്തി സമയത്തിനിടെ അപേക്ഷ സമർപ്പിച്ചാൽ സാധാരണ രണ്ടു മണിക്കൂറിനുള്ളിൽ അറ്റസ്റ്റേഷൻ പൂർത്തിയാക്കാനാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികൾക്കും ബിരുദധാരികൾക്കും വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ കൂടുതൽ വേഗത്തിലും ലളിതമായും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സ്‌മാർട്ട് ആപ്ലിക്കേഷനിലൂടെയും അപേക്ഷിക്കാം. 2025–-26 അധ്യയനവർഷത്തിൽ പഠനം പൂർത്തിയാക്കിയവർക്കും ഈ സേവനം ലഭിക്കും.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ, രാജ്യത്തെ അന്താരാഷ-്‌ട്ര സ്‌കൂളുകൾ നൽകിയ യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന മറ്റ് വിദ്യാഭ്യാസരേഖകൾ എന്നിവ അറ്റസ്റ്റേഷനായി സമർപ്പിക്കാം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾക്ക് പുറമെ ഏകീകൃത സർക്കാർ സേവന പ്ലാറ്റ്‌ഫോമായ ടിഎഎംഎം, ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റി എന്നിവ വഴി ലഭിച്ച രേഖകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ അറ്റസ്റ്റ് ചെയ്യാൻ സാധിക്കും.
യുഎഇയിൽ ഇലക-്‌ട്രോണിക് രൂപത്തിൽ നൽകിയതും ക്യുആർ കോഡ്, ബാർകോഡ്, റഫറൻസ് നമ്പർ തുടങ്ങിയ സംവിധാനങ്ങളിലൂടെ ആധികാരികത പരിശോധിക്കാനാകുന്നതുമായ രേഖകൾക്കാണ് സേവനം ബാധകമാകുക. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് പുറമെ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും ഡിജിറ്റലായി അറ്റസ്റ്റ് ചെയ്യാൻ കഴിയും.
അതേസമയം, കൊറിയർ സേവന ദാതാക്കൾവഴി രേഖകൾ സമർപ്പിക്കുന്നവർക്ക് നടപടികൾ പൂർത്തിയാകാൻ ഒന്നുമുതൽ മൂന്ന് പ്രവൃത്തിദിവസങ്ങൾവരെ ആവശ്യമായി വരും. കൊറിയർ കമ്പനിയും രേഖകൾ എത്തിക്കേണ്ട സ്ഥലവും അനുസരിച്ച് സമയത്തിൽ വ്യത്യാസമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷകൾ, കൃത്രിമമായി തിരുത്തിയ രേഖകൾ, ഒറിജിനൽ അല്ലാത്ത രേഖകൾ, സേവന നിബന്ധനകൾ പാലിക്കാത്ത അപേക്ഷകൾ എന്നിവ നിരസിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അറ്റസ്റ്റേഷൻ പൂർത്തിയായ ശേഷം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ "മൈ ആപ്ലിക്കേഷൻസ്' വിഭാഗത്തിൽനിന്ന് ഡിജിറ്റലായി അറ്റസ്റ്റ് ചെയ-്‌ത രേഖകൾ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ടാകും.









0 comments