ജലവിനോദ പ്രവര്‍ത്തനം: ജാഗ്രതവേണം

റാസൽഖൈമ: ബലിപെരുന്നാള്‍ അവധിക്കാലത്ത് ജലവിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷാനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കടലിലും തീരപ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കാനാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. തീരപ്രദേശത്തുനിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ മാത്രം ബോട്ടുകളും മറ്റ് ജലവിനോദ ഉപകരണങ്ങളും ഉപയോഗിക്കണം. നിയന്ത്രിത മേഖലകള്‍, എണ്ണ ശേഖരണ കേന്ദ്രങ്ങള്‍, എണ്ണപ്പാടങ്ങള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സമുദ്ര സംരക്ഷിത മേഖലകളിലും തീരദേശ താമസ മേഖലകളിലും പ്രവേശിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
ജലവിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവസവും രാവിലെ അഞ്ചുമുതല്‍ വൈകിട്ട് ആറുവരെയാണ് അനുമതി. അപകടകരമായ മത്സരങ്ങള്‍, അമിതവേഗയാത്ര, അശ്രദ്ധമായ പെരുമാറ്റം എന്നിവ ഒഴിവാക്കണം. നിശ്ചിത വേഗപരിധി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ജലപാതകള്‍ ഉപയോഗിക്കുന്ന മറ്റ് ആളുകളുടെ അവകാശങ്ങള്‍ മാനിച്ച് ഉത്തരവാദിത്വത്തോടെ പെരുമാറാനും അധികൃതര്‍ ആവശ്യപ്പെട്ടു.
കുട്ടികളെ നിരീക്ഷണത്തിലാക്കുക, നീന്തല്‍ മേഖലകളിലെ സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുക, ലൈഫ് ബോയികളും ഫ്ലോട്ടേഷന്‍ ഉപകരണങ്ങളും ഒരുക്കിവയ്ക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമായ സാഹചര്യങ്ങളില്‍ ലൈഫ് ജാക്കറ്റ് ധരിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉടന്‍ ലൈഫ് ഗാര്‍ഡുകളുടെയോ സമീപത്തുള്ളവരുടെയോ സഹായം തേടണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.










0 comments