പരിശോധന ക്യാമ്പയിനുമായി ആർടിഎ; ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സൗകര്യം ശക്തിപ്പെടുത്തും

ദുബായ്: വേനൽ കടുക്കുന്നതിന് മുന്നോടിയായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ദുബായ് ആർടിഎ. ശീതീകരിച്ച ബസ് ഷെൽട്ടറുകളും യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങളും സജ്ജമാണോയെന്ന് ഉറപ്പാക്കാനായി പ്രത്യേക പരിശോധന ക്യാമ്പയിൻ ആരംഭിച്ചതായി ആർടിഎ അറിയിച്ചു. ദുബായിലാകെ 621 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന 895 ബസ് ഷെൽട്ടറുകളിലാണ് പരിശോധന നടക്കുന്നത്.
വേനൽക്കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് മികച്ച സൗകര്യവും സുരക്ഷിതമായ യാത്രാനുഭവവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയുടെ ഭാഗമായി ശീതീകരണ സംവിധാനങ്ങൾ, വൈദ്യുതി സൗകര്യങ്ങൾ, ഡിജിറ്റൽ വിവര സ്ക്രീനുകൾ, ഇരിപ്പിടങ്ങൾ എന്നിവ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുകയും ചെയ്യുന്നു. സാങ്കേതിക തകരാറുകൾ കണ്ടെത്തുന്ന മുറയ്ക്ക് പരിഹരിക്കാനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
സ്ഥിരമായ സന്ദർശനങ്ങളിലൂടെ എല്ലാ സൗകര്യങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണെന്ന് ആർടിഎ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് ഡയറക്ടർ അബ്ദുൾ റഹ്മാൻ അൽ ജനാഹി പറഞ്ഞു. പൊതുഗതാഗത കേന്ദ്രങ്ങളുടെ ശുചിത്വവും സംരക്ഷണവും ഉറപ്പാക്കാൻ സമൂഹമാധ്യമങ്ങളിലൂടെയും ബസ് സ്റ്റോപ്പുകളിലെ ബോർഡുകളിലൂടെയും ബോധവൽക്കരണ ക്യാമ്പയിനുകളും ആർടിഎ ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് ആർടിഎ ആപ്പിലെ ‘മദീനതി’ സേവനം ഉപയോഗിച്ച് പരാതികളും നിർദേശങ്ങളും അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചൂടിനെയും ശക്തമായ കാറ്റിനെയും ചെറുക്കുന്ന രീതിയിലാണ് ബസ് ഷെൽട്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടൊപ്പം ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങളും വീൽചെയർ പ്രവേശനവും സാധ്യമാകും. നഗര ബസ് ശൃംഖല കാണിക്കുന്ന വിവര സ്ക്രീനുകളും ഇവയിൽ ഒരുക്കിയിട്ടുണ്ട്.










0 comments