ഒമാനിൽ കനത്ത മഴ തുടരുന്നു; ഇബ്രയിൽ റെക്കോർഡ് മഴ; വാദി മുറിച്ചുകടന്നാൽ ജയിൽ ശിക്ഷയും കനത്ത പിഴയും

മസ്‌കത്ത്: ഒമാനിൽ മാർച്ച് 20ന് ആരംഭിച്ച അസ്ഥിര കാലാവസ്ഥയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇബ്ര വിലായത്തിലാണ്; 292 മില്ലിമീറ്റർ. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണിത്.
ദിമാ വാ അൽ ത'യീനിലെ വിലായത്തിൽ 188 മില്ലിമീറ്ററും, അൽ ഖാബിലിലെ വിലായത്തിൽ 186 മില്ലിമീറ്ററും, ഇസ്‌കിയിലെ വിലായത്തിൽ 176 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
ശക്തമായ കുത്തൊഴുക്കുള്ള വാദികൾ മനഃപൂർവ്വം മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 49 അനുസരിച്ച്, സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്ന രീതിയിൽ വാദി മുറിച്ചുകടക്കുന്ന ഡ്രൈവർക്ക് ജുഡീഷ്യൽ നടപടി നേരിടേണ്ടിവരും. നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും കുറ്റവാളികൾക്ക് 500 റിയാൽ കവിയാത്ത പിഴയും ഈടാക്കും.
കനത്ത മഴ പെയ്യുന്ന സമയങ്ങളിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നടപടികൾ നടപ്പിലാക്കുന്നതെന്ന് ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ അറിയിച്ചു. എല്ലാ പൗരന്മാരോടും താമസക്കാരോടും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും, ശക്തമായ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളെപ്പോലും നിഷ്പ്രയാസം ഒഴുക്കിക്കൊണ്ടുപോകാൻ വാദികളിലെ വെള്ളത്തിന് കരുത്തുണ്ടെന്നും അധികൃതർ അറിയിച്ചു.









0 comments