വൈദ്യുതി ക്ഷാമം: കുവൈത്തിലെ പള്ളികളിൽ പ്രാർഥന സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി : വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായി കുവൈത്തിലെ എല്ലാ പള്ളികളിലും പ്രാർഥനാ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം. നിശ്ചിതകാലത്തേക്ക് രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും ബാങ്ക് വിളിയും (അദാൻ) നമസ്‌കാരം ആരംഭിക്കുന്നതും (ഇഖാമ) തമ്മിലുള്ള ഇടവേള പരമാവധി പത്തു മിനിറ്റായി ചുരുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
ഇസ്ലാമിക കാര്യ മന്ത്രാലയവും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയവും ചേർന്ന് രാജ്യത്തെ ഊർജ സംരക്ഷണത്തിന് തീവ്രമായ ശ്രമങ്ങൾ നടത്തുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി പള്ളികളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പ്രാർഥന ഇടവേള ചുരുക്കാനുള്ള മാർഗനിർദേശം. വൈദ്യുതി ഉപയോഗത്തിലെ വൻ വർധനയും വൈദ്യുതോൽപ്പാദന സ്റ്റേഷനുകളിൽ തുടരുന്ന അറ്റകുറ്റപ്പണികളും ഈ നടപടി സ്വീകരിക്കാൻ കാരണമായി. നിലവിലെ സാഹചര്യത്തിൽ ഊർജ വിഭവങ്ങൾ സംരക്ഷിക്കാൻ രാജ്യത്തെ എല്ലാ മേഖലകളിലും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തണമെന്നും മന്ത്രാലയം ആവർത്തിച്ചു.
പള്ളികളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഉതൈബി, പുതിയ നിർദേശങ്ങൾ എല്ലാ പള്ളികളിലേയും ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഔദ്യോഗികമായി കൈമാറിയതായി മന്ത്രാലയം അറിയിച്ചു. ഈ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം. അതിന് പൊതുജനങ്ങൾ സഹകരിക്കണം. ഊർജ സംരക്ഷണ ശ്രമങ്ങൾ വിജയിക്കാൻ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ്. പൊതുജനങ്ങൾക്കും ആരാധനാലയങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഊർജ ഉപയോഗത്തിൽ കരുതൽ വേണമെന്നും മന്ത്രാലയം വ്യക്തമാക്കി.










0 comments