ഒമാനിൽ വാദിയിലെ കാറപകടം: കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി; മരണം മൂന്നായി

റംലത്ത്
മസ്‌കത്ത്: ഒമാൻ ബർക്കയിൽ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിലും മലവെള്ള പാച്ചിലിലും വാഹനം ഒലിച്ചുപോയി കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ബറക്കയിൽ കച്ചവടക്കാരനായ തൃത്താല സൗത്ത് തച്ചറതൊടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്തിന്റെ (58) മരണമാണ് തിങ്കളാഴ്ച രാവിലെ സ്ഥിരീകരിച്ചത്. രണ്ട് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതോടെ മരണം മൂന്നായി
കൂറ്റനാട് പട്ടിത്തറ കോട്ടോപ്പാടം മാളിയേക്കൽ ലുബ്ഷാദിന്റെ ഭാര്യ ഷംല (32), സൗത്ത് തൃത്താല തച്ചറത്തൊടിയിൽ ഫഹദ് (യൂസഫ്–37) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഷംല, ഭർത്താവ് ലുബ്‍ഷാദ്, മക്കളായ ഫാദുലി, ഫെബ ഇവരുടെ കുടുംബസുഹൃത്തായ ഫഹദ്, ഭാര്യ ഫർസു, ഉമ്മ റംലത്ത്, മക്കളായ ഹാനി, നാസി എന്നിവർ ഒരുമിച്ച് വാഹനത്തിൽ സഞ്ചരിക്കവേയാണ് മിന്നൽപ്രളയം ഉണ്ടായത്. നാലുകുട്ടികളും ലുബ്ഷാദും ഫർസുവും രക്ഷപ്പെട്ടു. ഫഹദിന്റെയും ഷംലയുടെയും മൃതദേഹം കിട്ടിയെങ്കിലും റംലത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവയുടെ മകനായ ലുബ്ഷാദും ഫഹദും ഒമാനിൽ ബിസിനസുകാരാണ്. ഇരുവരും കുടുംബത്തോടൊപ്പം അവിടെയാണ് താമസം. കുമ്പിടി താഴത്തേത്തിൽ അബൂബക്കറിന്റെ മകളാണ് ഷംല. ഫഹദിന്റെ ബാപ്പ: മുഹമ്മദ്കുട്ടി. സഹോദരി: സീന.










0 comments