പ്രവാസികളുടെ സമ്പൂർണ ആരോഗ്യ സുരക്ഷയ്ക്ക് സലാലയിൽ വൻ സ്വീകാര്യത

സലാല: പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക-റൂട്ട്‌സ് (NORKA-Roots) ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് (നോർക്ക കെയർ) പോളിസിക്ക് കീഴിൽ ഇതുവരെ 1.15 ലക്ഷം കുടുംബങ്ങളിൽ നിന്നായി ഏകദേശം നാല് ലക്ഷം പ്രവാസി കേരളീയർ രജിസ്റ്റർ ചെയ്തു. സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രവാസികൾക്കായി ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനം നടപ്പിലാക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. മികച്ച പ്രതികരണമാണ് ഇർഷുറൻസ് പദ്ധതിക്ക് സലാലയിലെ പ്രവാസി മലയാളികളിൽ നിന്നും ലഭിച്ചത്.
ഇൻഷുറൻസ് പദ്ധതിയുടെ എൻറോൾമെന്റ് നവംബർ 30-ന് അവസാനിച്ച ഘട്ടത്തിൽ മാത്രം ഇതുവരെ 10 കോടി രൂപയുടെ 500 ഓളം ക്ലെയിമുകൾ അനുവദിച്ചിട്ടുണ്ട്. പോളിസി എടുത്ത പ്രവാസികളിൽ ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ പദ്ധതിയുടെ നെറ്റ് വർക്കിൽ ഇന്ത്യയിലെ ഏകദേശം 25,000 ആശുപത്രികളുണ്ട്. രാജ്യത്തിനകത്തെ ചികിത്സയ്ക്ക് 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട മരണ പരിരക്ഷയും പോളിസി വാഗ്ദാനം ചെയ്യുന്നു. പ്രീമിയം വ്യക്തിഗതമായി ഏകദേശം 8,101 രൂപ മുതൽ നാല് അംഗങ്ങളുള്ള കുടുംബത്തിന് 13,411 രൂപ വരെയാണ് വരുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് ഇൻഷുറൻസ് ദാതാവ്.
ഉയർന്ന ചികിത്സാച്ചെലവ് കാരണം പ്രവാസികൾ വലിയ സാമ്പത്തിക ബാധ്യത നേരിട്ടിരുന്ന സാഹചര്യത്തിൽ നിന്നും വലിയ ആശ്വാസം പകരുന്നതാണ് നോർക്കയുടെ ഈ ഇൻഷുറൻസ് പദ്ധതി. കേരള ഗവൺമെന്റിനെ രാഷ്ട്രിയ ഭേദമന്യേ അഭിനന്ദിക്കുകയാണ് പ്രവാസി സമൂഹം എന്ന് കൈരളി സലാല ആക്റ്റിംങ് ജനറൽ സെക്രട്ടറി അനീഷ് റാവുത്തർ, നോർക്ക ചാർജുള്ള അനിൽ പൊന്നാനി, ടി വി കെ സജീഷ് എന്നിവർ പറഞ്ഞു.










0 comments