ad
Deshabhimani

15-ാം നിലയിൽ നിന്ന് മകളെ താഴേക്ക് എറിഞ്ഞ ശേഷം യുവതി സ്വയം ചാടി; ഷാർജയിലെ മരണത്തിൽ കൂടുതൽ വിവരങ്ങൾ

arsha sharjah ded

ആർഷ, റൂഹി

വെബ് ഡെസ്ക്

Published on May 24, 2026, 01:12 PM | 2 min read

ഷാർജ: യുഎഇയിലെ അൽ നഹ്ദയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ അഴീക്കോട് പുതിയകാവ് 'ആർഷ അഷിത' ഭവനത്തിൽ ആർഷ (32), മകൾ റൂഹി എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.15-ഓടെയാണ് സംഭവമുണ്ടായത്. 32 നിലകളുള്ള കെട്ടിടത്തിന്റെ 15-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് അഞ്ചുവയസ്സുകാരിയായ മകളെ താഴേക്ക് എറിഞ്ഞ ശേഷം യുവതി സ്വയം ചാടി ജീവനൊടുക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളും കെട്ടിടത്തിലെ ജീവനക്കാരും വിവരം നൽകിയെന്നാണ് റിപ്പോർട്ടുകൾ.


വലിയൊരു ശബ്ദം കേട്ട് ഓടിയെത്തിയ കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡാണ് റോഡിൽ കുട്ടിയുടെയും അമ്മയുടെയും മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയും, തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രദേശം പൂർണ്ണമായും വളഞ്ഞ് പരിശോധനകൾ നടത്തിയ ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.


ദുബായിൽ എയർക്രാഫ്റ്റ് റിസോഴ്സ് അലോക്കേഷൻ ഓഫീസറായി ജോലി ചെയ്യുന്ന ഭർത്താവ് നിഹാലിനൊപ്പം വർഷങ്ങളായി ഷാർജ അൽ നഹ്ദയിലെ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ആർഷയുടെ താമസം. വിവാഹം കഴിഞ്ഞിട്ട് 12 വർഷമായ ഈ ദമ്പതികൾ കഴിഞ്ഞ ഏഴ് വർഷത്തിലേറെയായി ഇതേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ആർഷ സ്വന്തമായി ഒരു ഓൺലൈൻ ബിസിനസ്സും നടത്തിവരികയായിരുന്നു. ഇവരുടെ ബന്ധുക്കളിൽ പലരും യുഎഇയിൽ തന്നെയുണ്ട്. ആർഷയുടെ സഹോദരിയുടെ കുടുംബം ഇതേ കെട്ടിടത്തിലെ തൊട്ടടുത്ത അപ്പാർട്ട്മെന്റിലും, ഭർത്താവിന്റെ പിതാവും സഹോദരന്റെ കുടുംബവും സമീപപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്.


ദുരന്തം നടക്കുന്നതിന്റെ തലേദിവസം രാത്രി ഈ ഫ്ലാറ്റിൽ കടുത്ത കുടുംബവഴക്ക് നടന്നിരുന്നതായും വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സംഭവത്തിന് മുൻപ് ഭർത്താവ് കെട്ടിടത്തിലെ സെക്യൂരിറ്റിയോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്.


നിലവിൽ കേസ് ആത്മഹത്യയായി രജിസ്റ്റർ ചെയ്ത് തുടർനിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഷാർജ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി യുവതിയുടെ ഭർത്താവ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. അഴീക്കോട് സ്വദേശി ടി കെ പുരുഷോത്തമൻ-ഗീത ദമ്പതികളുടെ മകളാണ് മരിച്ച ആർഷ.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home