അധിനിവേശത്തിന്റെ ഓർമ പുതുക്കി കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുണ്ടായ ഇറാഖി അധിനിവേശത്തിന്റെ 36–-ാം വാർഷികം ആചരിച്ച് കുവൈത്ത്. രാഷ്‌ട്രത്തിന്റെ ചരിത്രത്തിലെ വേദനാജനകമായ അധ്യായങ്ങളിലൊന്നായാണ് അധിനിവേശം ഇന്നും വിലയിരുത്തപ്പെടുന്നത്. 1990 ആഗസ്ത് രണ്ടിന് പുലർച്ചെയായിരുന്നു ഇറാഖ് സൈന്യം കുവൈത്തിലേക്ക് കടന്നുകയറിയത്. മണിക്കൂറുകൾക്കകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അധിനിവേശ സേനയുടെ നിയന്ത്രണത്തിലായി. ഏഴുമാസം നീണ്ട അധിനിവേശകാലത്ത് കൊലപാതകങ്ങളും അറസ്റ്റുകളും പീഡനങ്ങളും കൊള്ളയും വ്യാപകമായി അരങ്ങേറി. ആയിരക്കണക്കിനുപേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.
ലക്ഷക്കണക്കിന് കുവൈത്ത് പൗരന്മാരും പ്രവാസികളും രാജ്യം വിടാൻ നിർബന്ധിതരായി. എണ്ണക്കിണറുകളും പൊതുസൗകര്യങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങൾക്കും വൻ നാശനഷ്ടമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനും അമേരിക്കയുടെ നേതൃത്വത്തിലുള്ള 34 രാജ്യങ്ങളുടെ സഖ്യസേന നടത്തിയ സൈനിക നടപടികൾക്കും പിന്നാലെ 1991 ഫെബ്രുവരി 26-ന് കുവൈത്ത് പൂർണമായും മോചിതമായി. അധിനിവേശത്തിന്റെ ദുരിതം ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളെയും സാരമായി ബാധിച്ചു. എല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം രക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദിനങ്ങൾ ഇന്നും നിരവധി കുടുംബങ്ങളുടെ ഓർമകളിൽ മായാതെ നിലനിൽക്കുകയാണ്.










0 comments