റീൽസിലൂടെ വിവാദത്തിലായ സർക്കാർ സ്കൂൾ അധ്യാപിക ജോലി ഉപേക്ഷിച്ചു; രാജി പ്രഖ്യാപനവും റീൽസിലൂടെ

ഹൈദരാബാദ്: റീൽസിലൂടെ വിവാദത്തിലായ സർക്കാർ സ്കൂൾ അധ്യാപിക റീൽസിലൂടെ രാജി പ്രഖ്യാപിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ മാമില്ലഗുഡം സർക്കാർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ബൂക്യ ഗൗതമിയാണ് 12 വർഷം നീണ്ടുനിന്ന സർക്കാർ സ്കൂളിലെ അധ്യാപനം ഇൻസ്റ്റഗ്രാമിലൂടെ അവസാനിപ്പിച്ചത്. റീൽസിലൂടെ തുടർച്ചയായി സ്വകാര്യ സ്കൂളുകളെ പുകഴ്ത്തിയതോടെയാണ് ബൂക്യ ഗൗതമി വിവാദങ്ങളിലേയ്ക്ക് കൂപ്പു കുത്തിയത്.
സമൂഹ മാധ്യമങ്ങളിലൂടെ സ്വകാര്യ സ്കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം നേടാൻ പിന്തുണ നൽകിയെന്നും സർക്കാർ സ്കൂളിൽ ചെയ്യേണ്ട കടമകൾ നിർവഹിച്ചില്ലെന്നും കാണിച്ച് ഗൗതമിക്ക് ജനുവരിയിലാണ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിവാദങ്ങൾക്ക് മറുപടിയായി റീൽസ് എടുത്തത് സ്കൂൾ സമയത്തല്ലെന്നും വീട്ടിലാണ് റിക്കോർഡ് ചെയ്തതെന്നും ഗൗതമി മറുപടിയും നൽകി. സ്കൂളിലെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും ചെയ്യാതിരുന്നിട്ടില്ലെന്നും 12 വർഷമായി സേവനം നൽകുന്നതായും അധ്യാപിക ചൂണ്ടിക്കാട്ടി.
എന്നാൽ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് അധ്യാപികയെ സസ്പെൻഡ് ചെയ്തു. പുനർനിയമനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോഴും അനുകൂല നടപടി ലഭിച്ചില്ലെന്നും ഓഫിസിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും ഗൗതമി പറയുന്നു. പിന്നാലെയാണ് റീൽസിലൂടെ തന്നെ ഗൗതമി തന്റെ രാജി പ്രഖ്യാപനം നടത്തിയത്. വിവാദങ്ങൾ നൽകിയ അപമാനവും സമ്മർദവും താങ്ങാനാവുന്നില്ലെന്നും വീഡിയോയിൽ അധ്യാപിക പറയുന്നുണ്ട്.










0 comments