കുവൈത്തിൽ ഏപ്രിൽ 22 മുതൽ പുതിയ ട്രാഫിക് നിയമങ്ങൾ പ്രാബല്യത്തിൽ

കുവൈത്ത് സിറ്റി: ഏപ്രിൽ 22 മുതൽ രാജ്യത്ത് പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ നിരീക്ഷണ ക്യാമറകളും അത്യാധുനിക ട്രാഫിക് സംവിധാനങ്ങളും ഒരുക്കിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് അവബോധ വിഭാഗം മേധാവി മേജർ മുസൈദ് അൽ അസ്‌ലവി അറിയിച്ചു.
നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി നിലവിലുള്ള നിരീക്ഷണ ക്യാമറകൾക്കു പുറമെ, വിവിധ റോഡുകളിൽ പുതുതായി പ്രവർത്തനക്ഷമമാക്കിയ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകൾ, റിംഗ് റോഡുകൾ, ആന്തരിക റോഡുകൾ എന്നിവിടങ്ങളിൽ ആകെ 1,109 നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിരിക്കുകയാണ്. പുതിയ നിയമപ്രകാരം ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൂടി കർശനമാക്കിയതായും, വാഹനമോടിക്കുമ്പോൾ നിയമലംഘനം നടത്തുന്നവരെ ഉടൻ തിരിച്ചറിഞ്ഞ് നടപടിയെടുക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൂടുതൽ കർശനമായി നിയന്ത്രിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ നിയമങ്ങൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കൂടുതൽ വൈകാതെ അധികൃതർ പ്രഖ്യാപിക്കും. അതേസമയം, നിയമലംഘനം ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും വാഹനയാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.










0 comments