ഡിജിറ്റൽ ഒപ്പ് സജീവമാക്കണം; നിർദേശവുമായി കുവൈത്ത് നീതിന്യായ മന്ത്രാലയം

കുവൈത്ത് സിറ്റി : സർക്കാർ സേവനങ്ങളും ബാങ്കിങ് ഇടപാടുകളും കൂടുതൽ വേഗത്തിലും സുരക്ഷിതമായും പ്രയോജനപ്പെടുത്താനായി സ്വദേശികളും പ്രവാസികളും അംഗീകൃത ഡിജിറ്റൽ ഒപ്പ് സജീവമാക്കണമെന്ന് കുവൈത്ത്. രാജ്യത്തെ ഡിജിറ്റൽ ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് നിർദേശം. നീതിന്യായ മന്ത്രാലയവും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുമാണ് (പിഎസിഐ) ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ ഒപ്പ് സജീവമാക്കുന്നതോടെ സർക്കാർ ഓഫീസുകളിൽ നേരിട്ട് ഹാജരാകാതെയും പേപ്പർരേഖകളിൽ ഒപ്പിടാതെയും മൊബൈൽ ഫോണിലൂടെയോ ഡിജിറ്റൽ ഉപകരണങ്ങളിലൂടെയോ രേഖകൾക്കും അപേക്ഷകൾക്കും നിയമസാധുതയോടെ അംഗീകാരം നൽകാൻ സാധിക്കും. ഓൺലൈൻ നോട്ടറി സേവനങ്ങൾ, പവർ ഓഫ് അറ്റോർണി നൽകലും റദ്ദാക്കലും കമ്പനികളുടെയും സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ, വാണിജ്യ ലൈസൻസ് നടപടികൾ, വിവിധ ബാങ്കിങ് സേവനങ്ങൾ, കരാറുകളിൽ ഒപ്പുവയ്‌ക്കൽ തുടങ്ങി നിരവധി സേവനങ്ങൾ ഡിജിറ്റൽ ഒപ്പിന്റെ സഹായത്തോടെ ഓൺലൈനായി പൂർത്തിയാക്കാനാകും. ഇതുവഴി സർക്കാർ ഓഫീസുകളിലെ സന്ദർശനങ്ങൾ കുറയുകയും സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുകയും ചെയ്യും.
കുവൈത്ത് പൗരന്മാർക്ക് മൈ കുവൈത്ത് ഐഡി ആപ്പിലൂടെയോ സ്വയംസേവന കിയോസ-്‌കുകളിലൂടെയോ ഡിജിറ്റൽ ഒപ്പ് സജീവമാക്കാം. പ്രവാസികൾക്ക് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള സ്വയംസേവന ഉപകരണങ്ങൾ വഴി ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിലവിലുള്ളതും ഭാവിയിൽ ആരംഭിക്കുന്നതുമായ സർക്കാർ, ബാങ്കിങ് ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കുന്നതിന് എല്ലാവരും മുൻകൂട്ടി ഡിജിറ്റൽ ഒപ്പ് സജീവമാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.









0 comments