print edition ജംറകളില്‍ കല്ലേറ് തുടങ്ങി; ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

മിനായിൽ ഹജ്ജിന്റെ അവസാന ചടങ്ങായി ജംറയിൽ കല്ലെറിയാൻ തീർത്ഥാടകർ കാത്തുനിൽക്കുന്നു
അനസ് യാസിന്‍
Published on May 28, 2026, 12:00 AM | 1 min read
മക്ക: ഹജ്ജ് കര്‍മ്മത്തിന്റെ മൂന്നാംദിനമായ ബുധനാഴ്ച തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് നിര്‍വഹിച്ചു. ബലികര്‍മ്മം, കഅബ പ്രദക്ഷിണം തുടങ്ങിയവയും നടന്നു. ഇതോടെ ഹജ്ജിലെ പ്രധാന ചടങ്ങുകള്‍ പൂർത്തിയായി. സൗദിയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പെരുന്നാള്‍ നമസ്‌കാരങ്ങളില്‍ ലക്ഷക്കണക്കിനുപേർ സംബന്ധിച്ചു.
അറഫ സംഗമശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനാ താഴ്‌വരയില്‍ തിരിച്ചെത്തിയ തീര്‍ഥാടകരാണ് ജംറയില്‍ പിശാചിന്റെ പ്രതീകമായ സ്തൂപത്തില്‍ കല്ലേറ് നടത്തിയത്. ജംറതുല്‍ അഖബയിലാണ് കല്ലേറ് ആരംഭിച്ചത്. സ്‌തൂപത്തില്‍ ഏഴ് കല്ലുകള്‍ എറിയുന്നതാണ് ചടങ്ങ്. അടുത്ത മൂന്നുദിവസങ്ങളില്‍ മിനായില്‍ താമസിച്ച് മൂന്ന് ജംറകളിലും ഉച്ചയ്ക്കുശേഷം കല്ലെറിയുന്നതോടെ ഹജ്ജിന് സമാപനമാവും.









0 comments