ad
Deshabhimani

അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത്: രണ്ട് പ്രവാസികൾക്ക് കുവൈത്ത് ക്രിമിനൽ കോടതിയുടെ വധശിക്ഷ

death sentence
വെബ് ഡെസ്ക്

Published on Jan 07, 2026, 03:39 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിന് പുറത്ത് പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ഇന്ത്യൻ പ്രവാസികളെ വധശിക്ഷയ്ക്ക് വിധിച്ച് ക്രിമിനൽ കോടതി. ജഡ്ജി ഖാലിദ് അൽ-തഹൂസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച വിപുലമായ സുരക്ഷാ ഓപ്പറേഷന്റെ ഭാഗമായാണ് കേസിലെ അന്വേഷണവും വിചാരണയും നടന്നത്. രാജ്യത്തേക്ക് വൻതോതിൽ ലഹരിമരുന്നുകൾ കടത്താനുള്ള ക്രിമിനൽ നീക്കം സുരക്ഷാ സേന സമയബന്ധിതമായി കണ്ടെത്തി പരാജയപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഇതോടെ ലഹരിമരുന്നുകൾ ആഭ്യന്തര വിപണിയിലെത്തുന്നത് പൂർണമായി തടയാൻ സാധിച്ചതായും സ്ഥിരീകരിച്ചു.


ഔദ്യോഗിക വിവരങ്ങൾ പ്രകാരം, മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്‌മെന്റ് കെയ്ഫാൻ, ഷുവൈഖ് എന്നീ താമസ മേഖലകളിൽ നടത്തിയ റെയ്ഡുകളിലൂടെയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിനിടെ പ്രതികളുടെ കൈവശം നിന്ന് വൻതോതിലുള്ള നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നുകളിൽ ഏകദേശം 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം മെത്താംഫെറ്റമിനും ഉൾപ്പെടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇവ കുവൈത്തിനുള്ളിൽ വ്യാപക വിതരണത്തിനായി തയ്യാറാക്കി സൂക്ഷിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.


ലഹരിമരുന്ന് കടത്തിനെതിരെ സീറോ ടോളറൻസ് സമീപനമാണ് രാജ്യം പിന്തുടരുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വീണ്ടും ആവർത്തിച്ചു. സമൂഹത്തിന്റെ സുരക്ഷയും യുവതലമുറയുടെ ഭാവിയും സംരക്ഷിക്കുന്നതിനായി ഇത്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സുരക്ഷാ ഏജൻസികൾ ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home