പൊലീസായി ആൾമാറാട്ടം; 1.2 മില്യൺ ദിർഹം കൊള്ളയടിച്ച സംഘത്തിന് ജയിൽവാസവും നാടുകടത്തലും

ദുബായ്: പൊലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കമ്പനി ഉടമയെ കസ്റ്റഡിയിലെടുത്തതിനും ആളുകളെ ശാരീരികമായി ആക്രമിച്ചതിനും വലിയ തുക മോഷ്ടിച്ചതിനും ആറ് പേരടങ്ങുന്ന സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒരു ഗൾഫ് പൗരനും അഞ്ച് ഏഷ്യക്കാരും ഉൾപ്പെടുന്ന സംഘത്തിന് ദുബായ് കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. പിന്നീട് അപ്പീൽ കോടതിയും കാസേഷൻ കോടതിയും വിധി ശരിവച്ചു.1.4 മില്യൺ ദിർഹത്തിലധികം പിഴയും ജയിൽ ശിക്ഷ പൂർത്തിയായ ശേഷം ഏഷ്യൻ അംഗങ്ങളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കോടതി രേഖകൾ പ്രകാരം പ്രതികൾ കന്ദൂര ധരിച്ച് കമ്പനിയിലെത്തി ദുബായിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടു. പ്രതികളിൽ ഒരാൾ തന്നെ ആക്രമിച്ചതായി കമ്പനി ഉടമ തന്റെ സാക്ഷ്യപത്രത്തിൽ പറഞ്ഞു. അതിനുശേഷം തന്റെ ജീവനക്കാരനെയും തന്നെയും പ്രതികൾ തടഞ്ഞുവച്ചു. തുടർന്ന് സംഘം ഓഫീസിലെ സേഫിൽ നിന്ന് 500,000 ദിർഹം മോഷ്ടിക്കുകയും നിരീക്ഷണ ദൃശ്യങ്ങൾ അടങ്ങിയ സ്റ്റോറേജ് യൂണിറ്റ് നീക്കം ചെയ്യുകയും ചെയ്തു.
ആക്രമണത്തിനിടെ 1.2 മില്യൺ ദിർഹവുമായി ഓഫീസിലെത്തിയതായി മറ്റൊരു ജീവനക്കാരൻ റിപ്പോർട്ട് ചെയ്തു. സംഘാംഗങ്ങൾ അയാളെ ആക്രമിച്ച് കെട്ടിയിട്ട് പണവുമായി ഓടിപ്പോവുകയായിരുന്നു. കേസിൽ ഉൾപ്പെട്ട ആറ് പേരെയും ശിക്ഷിക്കാൻ മതിയായ തെളിവുകൾ കോടതി കണ്ടെത്തി.










0 comments