ചെങ്കടലില്‍ ശത്രു കപ്പലുകള്‍ക്ക് ഉപരോധം പ്രഖ്യാപിച്ച് ഹൂതികള്‍

അനസ് യാസിന്‍
Published on Jun 09, 2026, 01:45 PM | 1 min read
സനാ: പശ്ചിമേഷ്യയില്‍ അമേരിക്ക–ഇസ്രയേൽ സഖ്യവും ഇറാനും തമ്മില്‍ ആക്രമണം വീണ്ടും തുടങ്ങിയതിനുപിന്നാലെ, ചെങ്കടലില്‍ ശത്രു കപ്പലുകള്‍ക്ക് പൂര്‍ണ നാവിക ഉപരോധം പ്രഖ്യാപിച്ച് യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതര്‍. ശത്രു രാജ്യങ്ങളുടെ കപ്പല്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായും ഇസ്രയേലുമായി ബന്ധമുള്ള എല്ലാ നീക്കങ്ങളെയും എതിർക്കുമെന്നും ഹൂതി വക്താവ് യഹിയ സാരി തിങ്കളാഴ-്‌ച ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചു.
തിങ്കൾ പുലര്‍ച്ചെ ഇറാന്‍ ഇസ്രയേലിനുനേരെയും ഇസ്രയേല്‍ ഇറാനിലും ആക്രമണം നടത്തിയിരുന്നു. ഏപ്രിലില്‍ നിലവില്‍വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനുശേഷം ഇരുരാജ്യങ്ങളും നേരിട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഇതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഭീഷണി. വരുംദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.
ആഗോള എണ്ണ വിപണിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഇതിനകംതന്നെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍ മന്ദബ് കടലിടുക്ക് വഴിയാണ് ലോകവ്യാപാരത്തിന്റെ പത്തിലൊന്നും കടന്നുപോകുന്നത്. ഹോര്‍മുസ് കടലിടുക്കും ബാബ് അല്‍ മന്ദബും ഒരേസമയം അടച്ചാലോ സുരക്ഷാ ഭീഷണിയിലായാലും ആഗോള വിതരണ ശൃംഖലയെയും ഇന്ധനവിപണിയെയും കപ്പല്‍ ഗതാഗത ചെലവുകളെയും സാരമായി ബാധിക്കും. ബാബ് അല്‍ മന്ദബ് കടലിടുക്കില്‍ കപ്പലുകളുടെ വേഗത കുറയുമെന്നതിനാല്‍, തീരത്തുനിന്നുള്ള ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ തീവ്രമാക്കും.










0 comments