ഹോർമുസ് പ്രതിസന്ധി; യുഎഇയോടും ഖത്തറിനോടും വിലക്കിഴിവ് ആവശ്യപ്പെട്ട് എൽഎൻജി ഇറക്കുമതി രാജ്യങ്ങൾ

ദുബായ്: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രതിസന്ധിയും ഇൻഷുറൻസ് ചെലവിലുണ്ടായ വർധനവും പശ്ചാത്തലമാക്കി ഖത്തറിൽനിന്നും യുഎഇയിൽനിന്നും ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഇറക്കുമതി ചെയ്യുന്ന ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ പുതിയ കരാറുകളിൽ കൂടുതൽ വിലക്കിഴിവും വിതരണസുരക്ഷയ്ക്കുള്ള ഉറപ്പുകളും ആവശ്യപ്പെട്ടു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം നേരിട്ട അനിശ്ചിതത്വമാണ് നീക്കത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ എൽഎൻജി കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് ഖത്തറും യുഎഇയും ചേർന്നാണ് നിർവഹിക്കുന്നത്. ഈ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിലൂടെയാണ് ആഗോള വിപണിയിലെത്തുന്നത്. അതിനാൽ കടലിടുക്കിലെ സുരക്ഷാ പ്രതിസന്ധി ഇരു രാജ്യങ്ങളുടെയും ഊർജ കയറ്റുമതിയെ ബാധിച്ചെന്നാണ് വിപണി വിലയിരുത്തൽ.
ഇതുവരെ കുറഞ്ഞ ഉൽപ്പാദനച്ചെലവിന്റെ ആനുകൂല്യത്തിൽ മത്സരാധിഷ്ഠിത വിലയിൽ എൽഎൻജി വിതരണം ചെയ്തിരുന്ന ഖത്തറിനും കൂടുതൽ സൗകര്യപ്രദമായ കരാറുകൾ മുന്നോട്ടുവച്ചിരുന്ന യുഎഇയ്ക്കും പുതിയ കരാറുകളിൽ കൂടുതൽ ഇളവുകൾ നൽകേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.
വിലക്കിഴിവിനൊപ്പം, ഭാവിയിൽ വിതരണതടസമുണ്ടായാൽ പകരം ചരക്ക് ലഭ്യമാക്കുമെന്ന ഉറപ്പും ഇറക്കുമതി രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് വഴി കയറ്റുമതി തടസപ്പെട്ടാൽ അമേരിക്കയിലെ ഗോൾഡൻ പാസ് ഉൾപ്പെടെയുള്ള മറ്റ് പദ്ധതികളിൽനിന്ന് പകരം വിതരണം ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.









0 comments