ഗംഗാ നദിയിലൂടെയുള്ള യാത്രക്കിടെ ചിക്കൻ കഴിക്കുന്നതെങ്ങനെ കുറ്റമാകും?; വിമര്‍ശനവുമായി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

ഭോപ്പാൽ : ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രക്കിടെ ചിക്കൻ ബിരിയാണി കഴിക്കുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഗംഗാ നദിയിൽ ഒരു ഹൗസ് ബോട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിൽ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് പ്രതികരണം.
ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ ജസ്റ്റിസ് ജി പി സിംഗ് അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുന്നതിനിടെയാണ് പരാമർശം. നിയമപ്രകാരം കുറ്റകരമല്ലാത്ത കാര്യത്തിന് വേണ്ടി മാസങ്ങളോളം യുവാക്കൾക്ക് ജയിലിൽ കഴിയേണ്ടി വന്നുവെന്നും ഗംഗാ നദിയിലൂടെയുള്ള യാത്രക്കിടെ മാംസം കഴിക്കുന്നത് ഒരിക്കലും കുറ്റകരമല്ലെന്നും ഉജ്ജൽ ഭുയാൻ പറഞ്ഞു. രാജ്യത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ഉജ്ജൽ ഭുയാൻ ആശങ്ക പ്രകടിപ്പിച്ചു. സമാധാനപരമായി വിയോജിക്കാനും പ്രതിഷേധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ ഇന്ന് അവയെല്ലാം കുറ്റകൃത്യങ്ങളായി ചിത്രീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ചിലായിരുന്നു ഗംഗാ നദിയിലേക്ക് മാംസാവശിഷ്ടങ്ങളെറിഞ്ഞുവെന്ന് ആരോപിച്ച് 14 മുസ്ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക സൗഹാർദം തകർത്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്.









0 comments