പശ്ചിമേഷ്യയിൽ താൽക്കാലിക ആശ്വാസം; പ്രത്യാക്രമണങ്ങൾ അവസാനിപ്പിച്ച് ഇറാൻ

പ്രതീകാത്മക എഐ ചിത്രം
തെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിന് താല്കാലിക ആശ്വാസം. ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള പ്രത്യാക്രമണങ്ങൾ നിർത്തിവെച്ച് ഇറാൻ. പതിമൂന്ന് ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങൾ നിർത്തിവെക്കുന്നതായി അമേരിക്ക അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണങ്ങൾ നിർത്താൻ തയ്യാറായത്.
വ്യോമ പ്രതിരോധ മിസൈൽ ശേഖരം കുറയുമെന്ന ആശങ്കകൾ ഉയർന്നതോടെയാണ് ഇറാനിൽ തുടരുന്ന വ്യോമാക്രമണങ്ങൾ നിർത്തിവെച്ചതായി യുഎസ് സൈന്യം അറിയിച്ചത്. വ്യോമാക്രമണം തുടർന്നാൽ യുഎസിന് സഹായം നൽകുന്ന അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ പ്രത്യാക്രമണം തുടരും. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനികരെയും താവളങ്ങളെയും സംരക്ഷിക്കുന്നതിന് യുദ്ധോപകരണങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് അധികച്ചെലവും നഷ്ടവുമാണെന്നും യുഎസ് വിലയിരുത്തിയിട്ടുണ്ട്.
ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വ്യോമാക്രമണം നിർത്തുന്നതായി യുഎസ് സൈന്യം അറിയിച്ചത്. ഇറാനെതിരെ നടത്തിവരുന്ന ആക്രമണങ്ങൾ മാത്രമാണ് നിർത്തിവെച്ചതെന്നും നാവിക ഉപരോധം പൂർണമായി തുടരുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുത്ത് പശ്ചിമേഷ്യയിൽ പിടിമുറുക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് - ഇസ്രയേൽ സഖ്യം ഫെബ്രുവരി 28നാണ് ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. വ്യോമാക്രമണം ശക്തമായതോടെയാണ് അയൽ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം തുടങ്ങിയത്.
അതേസമയം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നടത്തിപ്പ് സംബന്ധിച്ച് ഒമാനുമായുള്ള ചർച്ചകളിൽ പുരോഗതി കൈവരിച്ചതായി ഇറാൻ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരത്തെ സംരക്ഷിച്ചുകൊണ്ട് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള പൊതു നിർദേശങ്ങളെയും പ്രവർത്തന സംവിധാനങ്ങളെയും കുറിച്ചാണ് ചർച്ചകൾ നടന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു.









0 comments