കുവൈത്തിൽ ഈർപ്പനില കുത്തനെ ഉയർന്നു; ചൂട് കൂടുതൽ അസഹ്യമാകും

കുവൈത്ത് സിറ്റി : കുവൈത്തിൽ ആപേക്ഷിക ഈർപ്പനില കുത്തനെ ഉയർന്നതോടെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം ഗണ്യമായി വർധിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. ചിതറിക്കിടക്കുന്ന മേഘസാന്നിധ്യത്തോടൊപ്പം ഈർപ്പനില ഉയർന്നത്, ശരീരത്തിന് വിയർപ്പിലൂടെ സ്വാഭാവികമായി തണുക്കാനുള്ള ശേഷി കുറയ്ക്കും. ഇതിനാൽ ചൂട് കൂടുതൽ അസഹ്യമാകുന്ന സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയുടെ കിഴക്കൻ ഭാഗങ്ങൾ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലും സമാനമായ ഈർപ്പമുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
സൂര്യപ്രകാശത്തിൽ നേരിട്ട് ദീർഘനേരം ചെലവഴിക്കുന്നത് ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. പുറംജോലി ചെയ്യുന്നവർ, കുട്ടികൾ, പ്രായമായവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് വീശുന്ന നേരിയതോ മിതമായതോ ആയ കാറ്റിന്റെ സ്വാധീനത്തിൽ ഈർപ്പനില കുറയുകയും വാരാന്ത്യംവരെ താരതമ്യേന വരണ്ട കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
ഉയർന്ന താപനില തുടരുമെങ്കിലും ഈർപ്പത്തിന്റെ തോത് കുറയുന്നതിനാൽ പുറംപ്രവർത്തനങ്ങൾക്ക് കൂടുതൽ ആശ്വാസകരമായ സാഹചര്യമായിരിക്കും. ഇത് താൽക്കാലികമാണ്, അടുത്തയാഴ്ചയുടെ തുടക്കത്തോടെ വീണ്ടും ഈർപ്പനില ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ തിരിച്ചെത്തുമെന്നും ഈസ റമദാൻ മുന്നറിയിപ്പ് നൽകി. ആഗസ്ത് ഗൾഫ് മേഖലയിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നാണ്. ‘മർസം’, ‘കുലൈബിൻ’ എന്നീ കാലാവസ്ഥാഘട്ടങ്ങളിൽ കടുത്ത ചൂടും ഉയർന്ന ഈർപ്പനിലയും മാറിമാറി അനുഭവപ്പെടുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.










0 comments