ad
Deshabhimani

എംഡിഎംഎ കച്ചവടക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്ത് കാര്യം? ലഹരിസംഘത്തിന്റെ വേര് കണ്ടെത്തണം: വി കെ സനോജ്

VD Satheesan social media handler arrested for MDMA Case V K Sanoj

വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ മുഹമ്മദ്‌ ഹുസൈന്റെ വീട്ടിൽ വിരുന്നിന്‌ എത്തിയപ്പോൾ (ഇടത്), വി കെ സനോജ് (വലത്)

വെബ് ഡെസ്ക്

Published on Aug 11, 2026, 03:46 PM | 2 min read

കണ്ണൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള യൂത്ത് കോൺ​ഗ്രസ് നേതാവിനെ എംഡിഎംഎയുമായി പിടികൂടിയത് ​ഗൗരവമായ വിഷയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ പറഞ്ഞു. ഈ നേതാവിന്റെ വീട്ടിലുൾപ്പെടെ സതീശൻ പോയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അടുത്തബന്ധം തെളിയിക്കുന്ന വീഡിയോകൾ ഉൾപ്പെടെ പുറത്തുവന്നു. ലഹരിസംഘത്തിന്റെ വേര് കണ്ടെത്തുംവിധം സമ​ഗ്രമായ അന്വേഷണം വേണമെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.


ഏതെങ്കിലും ഒരു പൊതുചടങ്ങിൽ സെൽഫിയെടുത്തതോ കല്യാണ ചടങ്ങിൽ ​ഗ്രൂപ്പ് ഫോട്ടോയിൽ വന്നുപോയതോ പോലെയല്ല ഈ ബന്ധത്തെ കാണേണ്ടത്. കേസിൽ പിടിയിലായ ഹുസൈൻ മുസഫിറിനെ പോലെയുള്ള എംഡിഎംഎ കച്ചവടക്കാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്താണ് കാര്യം? മുഖ്യമന്ത്രിക്ക് ഇവരുമായുള്ള ബന്ധം എങ്ങനെയാണെന്ന് സതീശൻ തന്നെ വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും സനോജ് ആവശ്യപ്പെട്ടു.


കാസർകോട്‌ കാലിക്കടവിലാണ് ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി സജീവ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പിടിയിലായത്. പ്രതി ഹുസൈൻ മുസാഫിർ എന്ന കെ എച്ച് മുഹമ്മദ് ഹുസൈൻ ‘ടീം വി ഡി സതീശൻ’ എന്ന സമൂഹമാധ്യമ പേജിന്റെ കോ–ഓർഡിനേറ്ററും സതീശനുമായി ഏറെ വ്യക്തിബന്ധമുള്ള ആളുമാണ്‌. പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് 142–ാംബൂത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഇയാളുടെ വീട്ടിൽ പ്രതിപക്ഷനേതാവായിരിക്കെ സതീശൻ വിരുന്നിനെത്തിയിരുന്നു. ഇതിന്റെ വീഡിയോയും ഫെയ്സ്‌ബുക്ക്‌ പേജിൽ പങ്കുവച്ചിട്ടുണ്ട്‌.


പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ (28), പി എ അബ്ദുൾസലാം (27), പി എ അബ്ബാസ് (50) എന്നിവർ ഞായറാഴ്‌ചയാണ്‌ ഏഴുലക്ഷം രൂപയിലേറെ വിലയുള്ള 139.29 ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റിലായത്‌.


സതീശനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും മുഹമ്മദ് ഹുസൈൻ ഫേസ്‌ബുക്ക്‌ അക്ക‍ൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്‌. യൂത്ത് കോൺഗ്രസ് അറയ്ക്കപ്പടി വലിയകുളം യൂണിറ്റ് ‘ലഹരിക്കെതിരെ നാടുണരുന്നു’ മുദ്രാവാക്യത്തോടെ 2025 ഒക്‌ടോബർ 19ന്‌ സംഘടിപ്പിച്ച പ്രഭാതനടത്തം പരിപാടിയിൽ ഇയാളെയാണ്‌ ജാഥാ ക്യാപ്റ്റനാക്കിയത്‌. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ രാജു മാത്താറയുടെ കൈയിൽനിന്നാണ്‌ പതാക ഏറ്റുവാങ്ങിയത്‌.


പിടിയിലായ പി എ അബ്ദുൾസലാമും പി എ അബ്ബാസും യൂത്ത് കോൺഗ്രസിന്റെ സജീവപ്രവർത്തകരാണ്‌. പെരുമ്പാവൂരിൽനിന്ന്‌ സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേ യ്‌ക്ക് പുറപ്പെട്ട ഇവർ ചന്തേര പൊലീസിന്റെ വാഹന പരിശോധനയിലാണ് പിടിയിലായത്. കർണാടകത്തിൽനിന്ന്‌ കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണിവർ. എംഡിഎംഎ കാസർകോട്ടേക്ക്‌ വിതരണത്തിന് കൊടുത്തുവിട്ട പെരുമ്പാവൂർ സ്വദേശി സൈനുൽ ആബിദി (42)നെ പെരുന്പാവൂരിൽ അന്വേഷകസംഘം പിടികൂടി. മുഹമ്മദ് ഹുസൈൻ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ള ചിത്രവും പുറത്തുവന്നു. കോൺഗ്രസിന്റെ മറ്റു ഉന്നതനേതാക്കൾക്കൊപ്പമുള്ള വീഡിയോകൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.



‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ റോഡ്‌ ഷോയിലും മുഹമ്മദ്‌ ഹുസൈൻ പങ്കെടുത്തിരുന്നു. അന്ന്‌ ഇയാൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കലിലും പങ്കാളിയായി. അതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇപ്പോൾ കേരളത്തിനൊരു ആഭ്യന്തരമന്ത്രിയുണ്ടെന്ന്‌ അഭിമാനിക്കാം’ എന്നായിരുന്നു അന്നത്തെ കുറിപ്പ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home