കുവൈത്ത് എയർവേയ്‌സ് പൂർണമായും സർക്കാർ ഉടമസ്ഥതയിൽ

കുവൈത്ത് സിറ്റി: ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഓഹരി കമ്പനിയാക്കി മാറ്റി. 2026ലെ 77–-ാം നമ്പർ ഡിക്രി നിയമം പുറത്തിറക്കിയതിന് പിന്നാലെ ചെയർമാൻ അബ്‌ദുൾ മുഹ്‌സിൻ അൽ ഫഗാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടപടി കമ്പനിയുടെ വികസനത്തിനും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിനും പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമചട്ടക്കൂട് കമ്പനിയുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ദീർഘകാല പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനും സഹായിക്കും. പ്രവർത്തന മികവ്, സേവന നിലവാരം, മനുഷ്യവിഭവശേഷി, സാങ്കേതികവിദ്യ എന്നിവയുടെ വികസനത്തിനായിരിക്കും അടുത്ത ഘട്ടത്തിൽ മുൻഗണന. കമ്പനിക്ക് ലഭിക്കുന്ന ഭരണ-പ്രവർത്തന സ്വാതന്ത്ര്യം തീരുമാനങ്ങൾ വേഗത്തിലാക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും വിപണിയിലെ മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കാനും സഹായിക്കും. പുതിയ വിമാനങ്ങൾ വാങ്ങുകയോ പാട്ടത്തിനെടുക്കുകയോ ചെയ്യുക, പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുക തുടങ്ങിയ വികസന പദ്ധതികൾക്കും സഹായകമാകും.
കമ്പനിയുടെ സഞ്ചിത നഷ-്‌ടം കുറയുന്നത് പ്രവർത്തന, സാമ്പത്തിക, ഭരണപരമായ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യകത, ഇന്ധനവില, പ്രാദേശിക-ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയും ഇതിൽ നിർണായകമാണ്. സ്ഥാപനപരമായ മാറ്റത്തിന്റെ ഫലങ്ങൾ പ്രകടമാകാൻ സമയമെടുക്കുമെങ്കിലും കൂടുതൽ കാര്യക്ഷമമായ തീരുമാനങ്ങൾക്കും വിഭവ വിനിയോഗത്തിനും പുതിയ സംവിധാനം വഴിയൊരുക്കും. എയർവേയ്‌സിനെ ആഗോളതലത്തിൽ കൂടുതൽ മത്സരക്ഷമമായ വിമാനക്കമ്പനിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അൽ ഫഗാൻ പറഞ്ഞു.








0 comments