ഹജ്ജ് തീർഥാടനം പൂർത്തിയായി; അവസാന സംഘവും മടങ്ങി

ജിദ്ദ: ഈ വർഷത്തെ- ഹജ്ജ് തീർഥാടകരുടെ അവസാന സംഘവും മക്കയോട് വിടപറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജ് സീസണിന് തിരശീല വീണു. തീർഥാടകരെല്ലാം സുരക്ഷിതരായി മടങ്ങിയതായി സൗദി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.
തീർഥാടകർ സൗദി അറേബ്യയിൽ എത്തിയത് മുതൽ കർമ്മങ്ങൾ പൂർത്തിയാക്കി കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തിരികെ പുറപ്പെടുന്നത് വരെ വിപുലമായ സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കിയിരുന്നത്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ, കൃത്യമായ മാർഗനിർദ്ദേശങ്ങൾ, മികച്ച ആരോഗ്യ-സുരക്ഷാ പരിചരണം, ഓൺ-സൈറ്റ് പിന്തുണ എന്നിവ ഉൾപ്പെടുന്ന സംയോജിത പ്രവർത്തന ശൃംഖലയാണ് ഫീൽഡിൽ സജീവമായിരുന്നത്. ഇതിലൂടെ ഏറെ ആശ്വാസത്തോടും എളുപ്പത്തിലും കർമങ്ങൾ പൂർത്തിയാക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ലക്ഷക്കണക്കിന് തീർഥാടകർക്ക് സാധിച്ചു.
തീർത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിലും അതിന്റെ ഗുണനിലവാരം നിരന്തരം വർദ്ധിപ്പിക്കുന്നതിലും സൗദി സർക്കാർ കാണിക്കുന്ന പ്രതിബദ്ധതയുടെ വിജയമാണ് ഈ ഹജ്ജ് സീസണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിവിധ സർക്കാർ-–സ്വകാര്യ സേവന സ്ഥാപനങ്ങൾ ഏകോപിതമായി പ്രവർത്തിച്ചത്. അവസാന തീർത്ഥാടകന്റെയും സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കുന്നത് വരെ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും ഫീൽഡിൽ ലഭ്യമായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.











0 comments